ഐ ജി ലക്ഷ്മണ പ്രവര്‍ത്തിച്ചത് മോന്‍സന്റെ ഇടനിലക്കാരനായി, തെളിവുകള്‍ പുറത്ത്

കൊച്ചി- പുരാവസ്തു തട്ടിപ്പിപ്പിന്റെ പേരില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ ഇടനിലക്കാരനായി ഐജി ജി ലക്ഷമണ പ്രവര്‍ത്തിച്ചതിന്റെ നിരവധി തെളിവുകള്‍ പുറത്തുവന്നു.

പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോന്‍സന് പരിചയപ്പെടുത്തിയത് ഐജിയാണ് എന്ന് വ്യക്തമാക്കുന്നതാണ്  ക്രൈംബ്രാഞ്ചിന് ലഭിച്ച തെളിവുകള്‍. പുരാവസ്തുക്കള്‍ തിരുവനന്തപുരത്ത് എത്തിക്കാന്‍ ഐജി നിര്‍ദേശിച്ചെന്ന് വ്യക്തമാക്കുന്നതാണ് ആന്ധ്ര സ്വദേശിനിയുടേതായി പുറത്ത് വന്ന ശബ്ദ സന്ദേശം.

ഐജി ലക്ഷ്മണയുടെ ബിസിനസ് പങ്കാളിയെന്ന നിലയിലാണ് ആന്ധ്ര സ്വദേശിനിയുടെ ഇടപെടല്‍ എന്ന് ശബ്ദസന്ദേശത്തില്‍ നി്ന്ന് വ്യക്തമാണ്. ഇടനിലക്കാരിയായ ആന്ധ്ര സ്വദേശിനിയുമായി തിരുവനന്തപുരം പോലീസ് ക്ലബില്‍ മോന്‍സണ്‍ കൂടിക്കാഴ്ച നടത്തി. ഐജി ലക്ഷ്മണയായിരുന്നു കൂടിക്കാഴ്ച ഒരുക്കിനല്‍കിയത്.  ഓഗസ്റ്റ് 5നായിരുന്നു കൂടിക്കാഴ്ച. ആന്ധ്ര സ്വദേശിനിയെ കാണിക്കുന്നതിന് പോലീസ് ക്ലബ്ബില്‍ ഐ ജി ആവശ്യപ്പെട്ടത് പ്രകാരം മോന്‍സന്റെ വീട്ടില്‍ നിന്ന് പുരാവസ്തുക്കള്‍ എത്തിച്ചു. ഇതിന് പുറമെ മോണ്‍സന്റെ മാനേജര്‍ ജിഷ്ണുവുമായി ഐജി ലക്ഷ്മണ ഫോണില്‍ നടത്തിയ ചാറ്റും പുറത്തുവന്നിട്ടുണ്ട്. മോന്‍സന്റെ മാനേജരുമായി നിരവധി തവണ ഫോണ്‍ സംഭാഷണം നടത്തിയതിന്റെ രേഖകളും, ഇടപാടിന് മുന്‍പ് പുരാവസ്തുക്കളുടെ ചിത്രം മോന്‍സന്റെ ജീവനക്കാര്‍ ഇടനിലക്കാരിക്ക് അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പുറത്ത് വന്നിവയില്‍ പെടുന്നു.

ഐ ജി ലക്ഷ്മണയുടെ മൂന്ന് പിഎസ്ഒ മാരും മോന്‍സണുമായുള്ള ഇടപാടുകളില്‍ പങ്കാളികളായതായി സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു.  
കേസിന്റെ തുടക്കം മുതല്‍ ആരോപണ വിധേയനായിരുന്നു ഐജി ലക്ഷ്മണ. പിന്നാലെ ഐജി ലക്ഷ്മണയും മോണ്‍സണ്‍നും ആയുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പരാതിക്കാരും പുറത്ത് വിട്ടിരുന്നു. ഓഡിയോ സംഭാഷണവും വീഡിയോയും ഉള്‍പ്പെടെയാണ് പരാതിക്കാര്‍ പൊലീസിന് നല്‍കിയത്. പരാതിക്കാര്‍ക്ക് മുന്നില്‍ ഇരുന്ന് ഐജിയെ വിളിക്കുന്ന മോന്‍സന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ആയിരുന്നു പുറത്ത് വന്നത്.

 

Latest News