ഭോപാൽ- മധ്യപ്രദേശിലെ ഭോപാലിലെ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാലു നവജാത ശിശുക്കൾ കൊല്ലപ്പെട്ടു. കമല നെഹ്‌റു ചിൽഡ്രൻസ് ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. ആശുപത്രിയിലെ കുട്ടികൾക്ക് വേണ്ടിയുള്ള പരിചരണ വിഭാഗത്തിലാണ് അഗ്നിബാധയുണ്ടായത്. ആശുപത്രിയിലെ മൂന്നാം നിലയിലാണ് വാർഡ് പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച രാത്രി പത്തിനാണ് തീപ്പിടിത്തമുണ്ടായത്. ഉടൻ അഗ്നിശമന സേന അടക്കമുള്ളവർ എത്തി തീയണച്ചു. കുട്ടികളെ ഇവിടെനിന്നും മാറ്റി. സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നാലു ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചു.