പി വത്സലയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

തിരുവനന്തപുരം - സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം പി വത്സലയ്ക്ക്. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം നിശ്ചയിച്ചത്.

അടിയാള ജീവിതത്തിനെ എഴുത്തില്‍ ആവാഹിച്ച, പ്രാദേശികവും സ്വത്വപരവുമായ കേരള പാരമ്പര്യങ്ങളെ അതിമനോഹരമായി ആവിഷ്‌കരിച്ച എഴുത്തുകാരിയാണ് പി വത്സലയെന്ന് ജൂറി നിരീക്ഷിച്ചു.

അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം പി വത്സലയ്ക്ക് സമ്മാനിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

ചെറുകഥാകൃത്തും നോവലിസ്റ്റുമായ പി വത്സലയ്ക്കു കേരള സാഹിത്യ അക്കാദമിയുടേത് ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നെല്ല് ആണ് ആദ്യ നോവല്‍. ഇതു പിന്നീട് എസ്എല്‍ പുരത്തിന്റെ തിരക്കഥയില്‍ രാമു കാര്യാട്ട് സിനിമയാക്കി. നിഴലുറങ്ങുന്ന വഴികള്‍ എന്ന കൃതിക്കു കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമി അധ്യക്ഷയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഗൗതമന്‍, അശോകനും അയാളും, മൈഥിലിയുടെ മകള്‍, ആദിജലം, വിലാപം, പോക്കുവെയില്‍ പൊന്‍വെയില്‍ തുടങ്ങി ഒട്ടേറെ കൃതികള്‍ എഴുതിയിട്ടുണ്ട്.

Latest News