- ബിനോയ് കോടിയേരിയുടെ യാത്ര സഭയിലെത്തിച്ച് അനിൽ അക്കര
തിരുവനന്തപുരം- വി.ടി. ബൽറാം നിയമസഭയിലും പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ. എ.കെ.ജി വിരുദ്ധ മുഖപുസ്തകമെഴുത്തിന്റെ പേരിൽ കേരളത്തിൽ കമ്യൂണിസ്റ്റ് നൊസ്റ്റാൾജിയക്കാരുടെയെല്ലാം കണ്ണിലെ കരടായിമാറിയ ബൽറാം ഇന്നലെയും രാഷ്ട്രീയ എതിർപക്ഷത്തിന്റെ പുതുമുറിവിൽ കാന്താരി പുരട്ടി. എ.കെ.ജി പരാമർശത്തിൽ യു.ഡി.എഫ് നേതാക്കളും, ഉമ്മൻ ചാണ്ടി, എം.എം. ഹസൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളും വരെ ബൽറാമിനെ ഒറ്റപ്പെടുത്തിയിരുന്നു.
ആരെന്ത് പറഞ്ഞാലും തുടങ്ങിവെച്ച വാക് യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ബജറ്റ് പൊതു ചർച്ചയിൽ നിയമ സഭയിലെടുത്ത നിലപാടിലും ബൽറാം ധൈര്യപ്പെടുകയായിരുന്നു. എ.കെ.ജിക്ക് കണ്ണൂരിലെ പെരളശേരിയിൽ പത്ത് കോടിയുടെ സ്മാരകം നിർമിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെ കാര്യങ്ങളും കാരണങ്ങളും എടുത്തു കാട്ടിയായിരുന്നു ബൽറാമിന്റെ പ്രസംഗം.
എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന് ഇ.കെ. നായനാർ ഒപ്പിട്ടു നൽകിയ നിവേദനത്തിലെ ഭാഗങ്ങൾ ബൽറാം സഭയിൽ വായിച്ചു. ആ നിവേദനത്തിൽ അക്കാലത്തെ രാഷ്ട്രീയാതീത ബുദ്ധി ജീവികളും ഒരളവുവരെ ഗാന്ധിയന്മാരുമായ സി. നാരായണപിള്ള, പ്രൊഫ. എം.പി മന്മഥൻ എന്നിവരുടെ പേരുമുണ്ടായിരുന്നു. എ.കെ.ജിയുടെ ജീവിതം ഭാവി തലമുറക്ക് പഠിപ്പിക്കാനുതകുന്ന ഗവേഷണ സ്ഥാപനം തുടങ്ങാൻ തിരുവനന്തപുരത്ത് സ്ഥലം വേണം എന്നതായിരുന്നു സമൂഹത്തിലെ ബഹുമാന്യരുടെ പേരു കൂടി ഉൾപ്പെടുത്തി നൽകിയ നിവേദനത്തിലെ ആവശ്യം. അങ്ങിനെയാണ് ഇപ്പോൾ സി.പി.എം ഓഫീസായി മാറിയ കെട്ടിടത്തിന് 34.41 സെന്റ് സ്ഥലം എ.കെ. ആന്റണി അനുവദിച്ചു കൊടുത്തത്. അങ്ങിനെ പണിത കെട്ടിടത്തിൽ എ.കെ.ജിയുമായി ബന്ധപ്പെട്ട് പൊതുജനതാൽപര്യമുള്ള എന്ത് ഗവേഷണമാണ് നടന്നതെന്ന് ഭയലേശമില്ലാതെ ബൽറാമിന്റെ ചോദ്യം.
സ്ഥാപിത ലക്ഷ്യത്തിനെതിരായി പ്രവർത്തിക്കുന്ന സ്ഥാപനം തിരിച്ചേൽപ്പിച്ചിട്ടു പോരെ ഖജനാവിൽ കാശില്ലാത്ത ഇക്കാലത്ത് പുതിയ സ്മാരകം? രാഷ്ട്രീയ ദുരഭിമാനം വെടിഞ്ഞ് ഇതൊന്നാലോചിച്ചു നോക്കാനൊക്കെ കമ്യൂണിസ്റ്റ് ബെഞ്ചുകളെ ബൽറാം ഉണർത്തിയപ്പോഴും, കോൺഗ്രസ് യുവ അംഗത്തിനെതിരെ നിയമസഭക്ക് പുറത്തുയർന്ന കോലാഹലത്തിന്റെ ചെറിയ അംശം പോലും സഭയിൽ കേട്ടില്ല.
എ.കെ.ജിക്ക് സ്മാരകം ഉയരേണ്ടത് ഇപ്പോൾ എ.കെ.ജി സെൻറർ നിൽക്കുന്ന സ്ഥലത്ത് തന്നെയാണ്. പഠന ഗവേഷണ കേന്ദ്രം എന്ന ലക്ഷ്യത്തിൽ നിന്ന് കമ്മ്യൂണിസ്റ്റുകാർ വ്യതിചലിച്ചു. ആൻറണി സർക്കാർ വെറുതെ നൽകിയ സ്ഥലത്ത് ഇപ്പോൾ പ്രവർത്തിക്കുന്നത് പാർട്ടി ഓഫീസല്ലേ? കൊമ്പു കുലച്ചു നിൽക്കുന്ന എതിരാളികൾക്ക് മുന്നിൽ ബൽറാമിന്റെ ചാട്ടുളി തുടർന്നു. സി.പി.എമ്മിലെ യുവ അംഗം കെ. ബാബു ഈ ചോദ്യത്തിന് നൽകിയ മറുപടി മറ്റൊരു തലത്തിലുള്ളതായിരുന്നു. കോൺഗ്രസ് ഓഫീസിൽ എന്താണ് നടക്കുന്നതെന്ന് പണ്ട് കെ. മുരളീധരൻ പറഞ്ഞതോർമ്മയുണ്ടോ എന്ന ബാബുവിന്റെ പ്രതിരോധം ആശയതലത്തിൽ ഔന്നത്യമുള്ളതായിരുന്നില്ല. സി.പി.എമ്മിലെ വി.കെ.സി മമ്മദ് കോയയും, എം. മുകേഷും എ.കെ.ജി സ്മാരകത്തിനും, ഒ.എൻ.വി സ്മാരകത്തിനും തുക നീക്കിവെച്ചതിനെ അനുമോദിച്ചു. മുകേഷിന്റെ പ്രസംഗം പത്മാവത് സിനിമയിലും, മന്ത്രി നിർമ്മലാ സീതാരാമന്റെ പഴയ ഓഖി ദുരന്ത മേഖലയിലെ തമിഴ് പ്രസംഗത്തിലുമൊക്കെ സഞ്ചരിച്ചു കൊല്ലം നഗരത്തിലെ വലിയങ്ങാടി ഉൾപ്പെടെ പൈതൃക നഗരം പദ്ധതിയിൽ പെടുത്തണമെന്ന ആവശ്യത്തിൽ ചെന്നവസാനിപ്പിച്ചു.
പതിവ് പോലെ ഡെപ്യൂട്ടി സ്പീക്കർ വി. ശശിയാണ് ചർച്ച തുടങ്ങിവെച്ചത്. ശശിയുടെ കാഴ്ചപാടിൽ ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ചത് ഒന്നാന്തരമൊരു അമ്മ പക്ഷ ബജറ്റാണ്. സ്ത്രീ ശബ്ദം ഉടനീളം മുഴങ്ങുന്നുണ്ട്.
സാറാ ജോസഫിന്റെ മറ്റാത്തി നോവലിലെ സ്വപ്നങ്ങളുടെ കണക്കെഴുതിയ ഡയറിയുമായി ജീവിക്കുന്ന അഛൻ കഥാപാത്രത്തെ ഡോ. തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തിൽ എടുത്തു പറയുന്നുണ്ട്. കോൺഗ്രസിലെ കെ.സി. ജോസഫ് പറയുന്നത് ആ സ്വപ്ന കണക്കെഴുത്തുകാരൻ മന്ത്രി തന്നെയാണെന്നാണ്. ബജറ്റ് വാർത്ത അച്ചടിച്ചു വന്ന പത്രങ്ങളെല്ലാം എടുത്തു കാട്ടിയായിരുന്നു സി.പി.എമ്മിലെ കെ.വി വിജയദാസിന്റെ പ്രസംഗം. ഇടതുപക്ഷ അനുകൂലമല്ലാത്ത പത്രങ്ങൾ പോലും നല്ലതെന്നെഴുതിയ ബജറ്റിനെ പ്രതിപക്ഷമെന്തിനാണ് വെറുതെ എതിർക്കുന്നതെന്ന് വിജയദാസിന് മനസ്സിലാകുന്നില്ല.
ആരെല്ലാം കൈവിട്ടാലും ലോക കേരള സഭയെ കൈവിടാൻ ലീഗിലെ പാറക്കൽ അബ്ദുല്ലക്കാവില്ല. അതൊരു പുതിയ കാൽവെപ്പാണെന്ന് ബജറ്റ് ചർച്ചയിൽ ഉറപ്പിച്ചു പറയാൻ അടിമുടി പ്രവാസി മനസ്സുള്ള അംഗത്തിന് അൽപ്പം പോലും ആലോചിക്കേണ്ടിയിരുന്നില്ല.
പലപ്പോഴും കർഷകരുടെ ആവശ്യങ്ങൾ അതിന്റെ തനിമയോടെ കേൾക്കുന്നത് കേരള കോൺഗ്രസ് അംഗങ്ങളിൽ നിന്നൊന്നുമല്ല, ജനതാദളി (എസ്) ലെ കെ.കൃഷ്ണൻ കുട്ടിയിൽനിന്നാണ്. കാരണം ആൾ സ്വയമൊരു കർഷകനായതു തന്നെ. ഇന്നലെയും അദ്ദേഹം തന്റെ കർഷക പക്ഷ നിലപാടിൽ കാര്യകാരണ സഹിതം ഉറച്ചുനിന്നു.
ജനങ്ങൾക്ക് തിന്നാനും കുടിക്കാനുമുള്ളതെല്ലാം ഉണ്ടാക്കിയെടുക്കുന്ന കർഷകർക്ക് പ്രത്യേക പരിഗണന നൽകയില്ലെങ്കിലും ഉപദ്രവിക്കരുതെന്നെ പി.സി. ജോർജിന് പറയാനുണ്ടായിരുന്നുള്ളൂ. മന്ത്രി ബജറ്റിൽ പറയുന്നതെല്ലാം നടപ്പാക്കിയാൽ നല്ല ബജറ്റെന്ന് ജോർജ് പറയും. ഇപ്പോഴെന്തായാലും ബജറ്റിനെ അനുകൂലിക്കുന്നുമില്ല, പ്രതികൂലിക്കുന്നുമില്ല.
കോൺഗ്രസിൽ സി.പി.എമ്മിനോട് പോരാടി നിൽക്കുന്ന മറ്റൊരംഗമാണ് അനിൽ അക്കര. സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കൾ ചെന്നുപെട്ട പ്രതിസന്ധി അനിൽ ഇങ്ങിനെ അവതരിപ്പിച്ചു ;തട്ടിപ്പ് കേസിൽപ്പെട്ട ബിനോയ് കോടിയേരിക്ക് ദുബായിൽ നിന്ന് ഇങ്ങോട്ടു വരാനും പറ്റില്ല. ബിനീഷിന് അങ്ങോട്ട് പോകാനും കഴിയില്ല.
ലീഗിലെ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ മന്ത്രി തോമസ് ഐസക്കിൽ നിരീക്ഷിച്ചത് നവലിബറൽ സാമ്പത്തിക നയത്തിന്റെ ലക്ഷണമൊത്ത വക്താവിനെയാണ്.
ഗീതാ ഗോപി, കെ.ദാസൻ,പി.ജെ.ജോസഫ്,ഒ.ആർ കേളു,കെ.രാജൻ,കെ.ജെ.മാക്സി,രാജു എബ്രഹാം എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
സൗദിയിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവരെപ്പറ്റി ആശങ്കപ്പെട്ടത് സി.പി.എമ്മിലെ കെ.വി.അബ്ദുൽ ഖാദറാണ്. ദിനം പ്രതി ഈ മേഖലയിലെ തൊഴിലാളികളുടെ പ്രതിസന്ധി വർദ്ധിച്ചു വരികയാണ്.
കൊച്ചി വടയമ്പാടിയിലെ ജാതിമതിൽ സമരം ചർച്ചയിൽ പരാമർശിച്ചത് രണ്ട് പേർ മാത്രം- ബൽറാമും പി.സി ജോർജും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ മേഖലയായ പൊന്നാനിയിൽ പോയപ്പോൾ , അവിടെയൊരു മാവേലി സ്റ്റോറിൽ വെറുതെയൊന്നു കയറി നോക്കി. ഒരു സാധനവും അവിടെയില്ല. ഇതാണ് കേരളത്തിലെ മിക്കഭക്ഷ്യ പൊതുവിതരണ കേന്ദ്രങ്ങളുടെയും അവസ്ഥയെന്ന് നിത്യോപയോഗ സാധന വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിൽ ഇറങ്ങി പോകും മുമ്പ് പറഞ്ഞ ചെന്നിത്തല സ്പീക്കർക്കൊരുപദേശവും നൽകി ; അങ്ങ് നാട്ടിൽ പോകുമ്പോൾ ഒന്നവിടെയൊക്കെ കയറി നോക്കണം.
നിയമസഭ നടക്കുമ്പോൾ എം.എൽ.മാർക്കും സഭയിൽ അസാധാരണമായ മട്ടിൽ കൂട്ടം കൂടി നിൽക്കാനൊന്നും പാടില്ല. ഇന്നൊരു ഘട്ടത്തിൽ അത്തരമൊരവസ്ഥ വന്നപ്പോൾ സ്പീക്കർക്ക് അക്കാര്യം പറയേണ്ടി വന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോഴാകട്ടെ പ്രശ്നം മറ്റൊന്നായിരുന്നു. ഒന്നുരണ്ടു പേർ പിന്നിലിരുന്ന് സംസാരത്തോട് സംസാരം. ശബ്ദശല്യം കാരണം മുഖ്യമന്ത്രിക്ക് ഒന്നും കേൾക്കാനും പറയാനും കഴിയുന്നില്ല. പിന്നിലിരുന്ന് സംസാരിക്കുന്നവരുടെ പ്രത്യേകതയും പിണറായി പറഞ്ഞു; അവർ മൈക്കില്ലാതെ തന്നെ നാക്കിൽ മൈക്ക് കൊണ്ട് നടക്കുന്നവരുമാണ്. അതായത് പതുക്കെ പറഞ്ഞാൽ പറവൂർ കേൾക്കുന്നവർ. മുഖ്യമന്ത്രിയുടെ പരാമർശത്തോടെ പിന്നിലിരുന്ന് സംസാരിച്ച നാക്കിൽ മൈക്ക്സെറ്റുള്ളവർ ശാന്തരായി. ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ച വി.കെ. ഇബ്രാഹിം കുഞ്ഞ് ഫാക്ടിനെ ദക്ഷിണേന്ത്യയെ കൃഷി പഠിപ്പിച്ച സ്ഥാപനം എന്ന്വിശേഷിപ്പിച്ചിരുന്നു.അതെങ്ങിനെയെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് മുഖ്യമന്ത്രി. കൃഷിയൊക്കെ കാലാകാലമായി അവിടെയൊക്കെ ഉള്ളതല്ലെ? ഫാക്ട് ആധുനിക കൃഷിരീതി പഠിപ്പിച്ചു എന്നാണുദ്ദേശിച്ചതെന്ന് ഇബ്രാഹിം കുഞ്ഞിന്റെ വിശദീകരണം.