Sorry, you need to enable JavaScript to visit this website.

സ്‌കൂൾ തുറക്കുന്നു; മുന്നൊരുക്കം അവാസാനഘട്ടത്തിലേക്ക്

തിരുവനന്തപുരം- സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ അവാസാനഘട്ടത്തിലേക്ക്. ജില്ലാതല ദുരന്ത നിവാരണ വിഭാഗം കുട്ടികളുടെ സുരക്ഷാ കാര്യങ്ങളിൽ പ്രത്യേകശ്രദ്ധ ചെലുത്താൻ തീരുമാനിച്ചു.
കോവിഡ് ബാധയെത്തുടർന്ന് ഒന്നരവർഷത്തിന് ശേഷം ഈ നവംബർ ഒന്നിനാണ് സ്‌കൂളുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പുമന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത ജില്ലാ കലക്ടർമാരുടെ യോഗത്തിലാണ് ദുരന്തനിവാരണ വിഭാഗത്തിന്റെ സേവനം ഉപയോഗപ്പെടുത്താൻ തീരുമാനിച്ചത്. 
ആഴ്ചയിലൊരിക്കൽ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും അവലോകന യോഗങ്ങൾ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണം. തുലാമഴ വരാനിരിക്കെ സ്‌കൂളുകളുടെ സുരക്ഷവളരെ പ്രധാനപ്പെട്ടകാര്യമാണ്. സ്‌കൂളുകളിലെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പുരോഗമിച്ചുവരുകയാണ്. കുട്ടികളുടെ യാത്രാ സംവിധാനങ്ങളിലും പൊതുഇടങ്ങളിലും വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കേണ്ടതുണ്ട്. ചൈൽഡ് ലൈൻ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കേണ്ടതുണ്ട്. സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച മാർഗരേഖ പ്രകാരമുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തിക്കൊണ്ടുള്ള റിപ്പോർട്ട് നൽകാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് അതാത് ജില്ലാകലക്ടർമാർ നിർദേശം നൽകും. ഈ മാസം 21 നകം ജില്ലാ കലക്ടർമാർക്കാണ് പഞ്ചായത്ത് സെക്രട്ടറിമാർ റിപ്പോർട്ട് നൽകേണ്ടത്. 22 ന് ജില്ലാ കലക്ടർമാർ ക്രോഡീകരിച്ച റിപ്പോർട്ട് പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകണം. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് പൊതു വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറും.
ജില്ലാതലത്തിൽ ജനപ്രതിനിധികളുടേയും എല്ലാ വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും ഏകോപനം മുന്നൊരുക്ക പ്രവർത്തനങ്ങളിൽ ഉണ്ടാകേണ്ടതുണ്ട്. ഇതിനായി ചേരുന്ന യോഗങ്ങളിൽ വിവിധ സന്നദ്ധ സംഘടനകൾ, യുവജന പ്രസ്ഥാനങ്ങൾ, ട്രേഡ് യൂനിയൻ പ്രസ്ഥാനങ്ങൾ, വിദ്യാർഥിപ്രസ്ഥാനങ്ങൾ, എൻ.ആർ. ഇ.ജി.എസ്, കുടുംബശ്രീ എന്നിവരെ കൂടി ഉൾപ്പെടുത്തണം.
അധ്യാപകർക്കും ജീവനക്കാർക്കും രണ്ടുഡോസ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ലാതലത്തിൽ വാക്‌സിൻ ഡ്രൈവ് ത്വരിതപ്പെടുത്തണം. മുന്നൊരുക്ക പ്രവർത്തനങ്ങളിൽ വ്യാപൃതരാവേണ്ടതിനാൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് അടിയന്തരമായി പിൻവലിക്കണം.
സ്‌കൂൾ തുറക്കുന്ന മുറക്ക് ലഹരിവിരുദ്ധ ജാഗ്രതാ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തേണ്ടതുണ്ട്. എക്‌സൈസ് സ്‌ക്വാഡ് പ്രവർത്തനങ്ങൾ ഇതിനായി വിപുലപ്പെടുത്തണം. കുട്ടികളുമായി ബന്ധപ്പെട്ട മെഡിക്കൽ എമർജൻസികൾ അഭിസംബോധന ചെയ്യുന്നതിന് ആരോഗ്യമേഖലയിൽ പ്രത്യേക സംവിധാനമൊരുക്കണം.
സ്‌കൂൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് എഫ്.സി.ഐയിൽനിന്നും അരി ലിഫ്റ്റ് ചെയ്യുന്നതിനുള്ള അനുമതി കലക്ടർമാർ നൽകേണ്ടതാണ്.  അന്യദേശ തൊഴിലാളികളുടെ കുട്ടികൾ ധാരാളമായി പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നുണ്ട്. അവരുടെ സെറ്റിൽമെന്റുകളിൽ കുട്ടികളുമായി ബന്ധപ്പെട്ടുള്ള ജാഗ്രതാ നിർദേശം നൽകണം. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സ്‌കൂളുകൾ, നിർമാണപ്രവർത്തനങ്ങളാലോ, ഫിറ്റ്‌നസ് ലഭിക്കാത്തതുകൊണ്ടോ പ്രവർത്തിക്കാൻ കഴിയാത്ത സ്‌കൂളുകൾ എന്നിവിടങ്ങളിൽ ബദൽ സംവിധാനത്തെ പറ്റി കാര്യമായി ആലോചിക്കണം.
പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു. കെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 

Latest News