ചണ്ഡീഗഡ്: ഹോട്ടൽ മുറിയിലെ പാത്രം ഹോമകുണ്ഡമാക്കി വിവാഹം നടത്തിയാൽ അത് നിയമ പ്രകാരം അംഗീകരിക്കാനാവില്ലെന്ന് പഞ്ചാബ് -ഹരിയാന ഹൈക്കോടതി. 20 വയസുകാരിയും 19 വയസുകാരനും തമ്മിൽ ഒളിച്ചോടി കഴിഞ്ഞ സെപ്തംബർ മാസത്തിൽ വാഹം കഴിച്ചത് അസാധുവാക്കിക്കൊണ്ടാണ് കോടതി വിധി പ്രഖ്യാപിച്ചത്.
ഒളിച്ചോടി വിവാഹിതരായ തങ്ങൾക്ക് ഇരുവരുടെയും കുടുംബത്തിൽ നിന്ന് ഭീഷണിയുണ്ടെന്നും അതിനാൽ പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് വിവാഹം അസാധുവാക്കിയ ഉത്തരവ് കോടതി പ്രഖ്യാപിച്ചത്. വിവാഹത്തിന് തെളിവായി രേഖകളോ സർട്ടിഫിക്കറ്റുകളോ വിവാഹ ഫോട്ടോകളോ ഉണ്ടായിരുന്നില്ല. പാത്രത്തിൽ വെച്ച ഹോമകുണ്ഡവും സിന്ദൂരവും ആയിരുന്നു തെളിവായി ഇവർ കോടതിയിൽ ഹാജരാക്കിയത്.
വരൻ ഹോട്ടലിൽ വെച്ച് സിന്ദൂരം അണിയിച്ചുവെന്നും ആചാരപ്രകാരം പാത്രത്തിൽ തയ്യാറാക്കിയ ഹോമകുണ്ഡത്തിന് മുമ്പിൽ പരസ്പരം മാലചാർത്തിയെന്നുമാണ് ഇവർ കോടതിയിൽ പറഞ്ഞത്. എന്നാൽ ഇത് വിവാഹത്തിനുള്ള തെളിവല്ലെന്ന് കോടതി പറഞ്ഞു.
ആൺകുട്ടിയ്ക്ക് വിവാഹ പ്രായം തികഞ്ഞിട്ടില്ലെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. 25,000 രൂപ കോടതി ഇവർക്ക് പിഴ ചുമത്തുകയും ചെയ്തു. അതേ സമയം ഇരുവർക്കും സുരക്ഷ ഒരുക്കാൻ പഞ്ചക്കുള പോലീസ് കമ്മീഷണറോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്