Sorry, you need to enable JavaScript to visit this website.

സിലിക്കാ മണൽ അവശിഷ്ടത്തിൽനിന്ന് കെട്ടിട നിർമാണ ഇഷ്ടിക 

ചേർത്തല ഓട്ടോകാസ്റ്റ്

പൊതുമേഖലാ സ്ഥാപനമായ ചേർത്തലയിലെ ഓട്ടോകാസ്റ്റിൽ മോൾഡ് നിർമിക്കാനുപയോഗിക്കുന്ന സിലിക്കാ മണൽ അവശിഷ്ടം കെട്ടിട നിർമാണത്തിനുള്ള ഇഷ്ടികയാക്കി മാറ്റാൻ പദ്ധതി. ഇതിനായുള്ള സാങ്കേതികവിദ്യാ കൈമാറ്റത്തിനായി കേന്ദ്ര സ്ഥാപനമായ സി.എസ്.ഐ.ആർ-എൻ.ഐ.ഐ.എസ്.ടിയുമായി ഓട്ടോകാസ്റ്റ് ധാരണാ പത്രം ഒപ്പുവെച്ചു. വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ സി.എസ്.ഐ.ആർ -എൻ.ഐ.ഐ.എസ്.ടി ഡയറക്ടർ ഡോ.എ. അജയഘോഷും ഓട്ടോകാസ്റ്റ് എം.ഡി.പ്രസാദ് മാത്യുവുമാണ് കരാറിൽ ഒപ്പുവെച്ചത്.  നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആന്റ് ടെക്നോളജി ആണ് സാങ്കേതിക വിദ്യ നൽകുന്നത്.
റെയിൽവേ ബോഗികൾ ഉൾപ്പെടെയുള്ളവക്ക് ആവശ്യമായ മോൾഡ് നിർമിക്കാനാണ് ഓട്ടോകാസ്റ്റിൽ സിലിക്കാ മണൽ ഉപയോഗിക്കുന്നത്.  നിർമാണത്തിനു ശേഷം അവശിഷ്ടമാകുന്ന മണൽ ആണ് ഇഷ്ടിക നിർമാണത്തിനായി ഉപയോഗിക്കുക. പരീക്ഷണ അടിസ്ഥാനത്തിൽ രണ്ട് നിറത്തിൽ എൻ.ഐ.ഐ.എസ്.ടിയിൽ ഇഷ്ടിക നിർമിച്ചിട്ടുണ്ട്.  ഒരു ഇഷ്ടികയ്ക്ക് മൂന്നു കിലോയാണ് ഭാരം.  ചുട്ടെടുക്കാതെ തന്നെ ഐ.എസ് 1077 അനുസരിച്ചുള്ള ഗുണനിലവാരം ഉറപ്പാക്കുന്ന ഉൽപന്നം ആണെന്ന പ്രത്യേകതയും ഇതിനുണ്ട്. ഓട്ടോകാസ്റ്റിലെ നിലവിലെ ഉൽപാദനക്ഷമത അനുസരിച്ച് പ്രതിമാസം 600 ടൺ മണൽ അവശിഷ്ടം ഉണ്ടാകുന്നുണ്ട്.
സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് ആവശ്യമായ ഇഷ്ടികകൾ നിർമിക്കാൻ ഇതു വഴി സാധിക്കും. ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള ആയിരത്തിൽപ്പരം വീടുകൾക്കാവശ്യമായ ഇഷ്ടികകൾ നിർമിക്കുവാനുള്ള മണൽ ഇപ്പോൾ തന്നെ ഓട്ടോകാസ്റ്റിൽ ലഭ്യമാണ്. വ്യാവസായിക അടിസ്ഥാനത്തിൽ നിർമിക്കുന്നതിനായി 50 ലക്ഷം രൂപയുടെ പദ്ധതിയാണ് നിലവിൽ വിഭാവനം ചെയ്തിരിക്കുന്നത്.  മൂന്ന് മാസം കൊണ്ട് പ്ലാന്റ് പൂർത്തിയാക്കാനാവും.  പ്രതിദിനം 1000 ഇഷ്ടികകൾ നിർമിക്കാൻ ശേഷിയുള്ള സംരംഭം ആണ് പ്രാരംഭ ലക്ഷ്യം.  പി.പി. ചിത്തരഞ്ജൻ എം.എൽ.എയും കരാർ ഒപ്പുവെക്കൽ ചടങ്ങിൽ സംബന്ധിച്ചു. 

Latest News