Sorry, you need to enable JavaScript to visit this website.

കാര്‍ബണ്‍രഹിത രാജ്യമാകാന്‍ യു.എ.ഇ, 30 വര്‍ഷത്തിനകം 60,000 കോടി നിക്ഷേപിക്കും

അബുദാബി- മൂന്നു പതിറ്റാണ്ടിനകം കാര്‍ബണ്‍രഹിത രാജ്യമാകുമെന്ന് യു.എ.ഇ. എക്‌സ്‌പോ വേദിയില്‍ യുഎഇ പവിലിയനിലായിരുന്നു പ്രഖ്യാപനം. സംശുദ്ധ, പുനരുല്‍പാദന ഊര്‍ജ സ്രോതസ്സുകളില്‍ 30 വര്‍ഷത്തിനകം 60,000 കോടി ദിര്‍ഹം നിക്ഷേപിച്ചാണ് യു.എ.ഇ ലക്ഷ്യം നേടാന്‍ ഒരുങ്ങുന്നത്. നെറ്റ് സീറോ 2050 പദ്ധതിയെന്നാണ് ഇതറിയപ്പെടുക.

കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കെതിരായ ആഗോള പോരാട്ടങ്ങള്‍ക്ക് ശക്തിയേകുന്ന യു.എ.ഇയുടെ പ്രഖ്യാപനം മറ്റ് രാജ്യങ്ങള്‍ക്കു മാതൃകയാണെന്ന് അമേരിക്കയുടെ പ്രത്യേക കാലാവസ്ഥാ പ്രതിനിധി ജോണ്‍ കെറി പറഞ്ഞു. അടുത്ത മാസം യു.കെയില്‍ നടക്കുന്ന കോപ് 26 കാലാവസ്ഥാ സമ്മേളനത്തിനു മുന്‍പ് സുപ്രധാന പദ്ധതി പ്രഖ്യാപിച്ച യു.എ.ഇയെ അദ്ദേഹം അഭിവാദ്യം ചെയ്തു.

ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാരികും പദ്ധതിയെ സ്വാഗതം ചെയ്തു. സൗദി ഉള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങളും യു.എ.ഇയെ പ്രശംസിച്ചു.  കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതില്‍ ലോക രാജ്യങ്ങള്‍ക്കൊപ്പം യു.എ.ഇയുടെ പങ്ക് നിര്‍വഹിക്കുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്  ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.
പദ്ധതി യു.എ.ഇയുടെയും ജനങ്ങളുടെയും ദീര്‍ഘവീക്ഷണമാണ് പ്രതിഫലിക്കുന്നതെന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.  

 

Tags

Latest News