റിയാദ് - ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊയുടെ അറാംകൊ ഓഹരി മൂല്യം 37.3 റിയാലായി ഉയർന്നു. കമ്പനിയുടെ വിപണി മൂല്യം ആദ്യമായി രണ്ടു ട്രില്യൺ ഡോളർ കവിഞ്ഞു. ബുധനാഴ്ച കമ്പനിയുടെ ഓഹരി മൂല്യം 2.026 ട്രില്യൺ ഡോളർ (7.6 ട്രില്യൺ റിയാൽ) ആയാണ് ഉയർന്നത്. ഇതോടെ ലോകതത്ത് ഏറ്റവും കൂടുതൽ വിപണി മൂല്യമുള്ള മൂന്നാമത്തെ കമ്പനിയായി സൗദി അറാംകൊ മാറി. ഗൂഗിൾ കമ്പനിയെ മറികടന്നാണ് സൗദി അറാംകൊ ഈ നേട്ടം സ്വന്തമാക്കിയത്. ഗൂഗിളിന്റെ വിപണി മൂല്യം 1.783 ട്രില്യൺ ഡോളറാണ്.
ഇതിനു മുമ്പ് വിപണി മൂല്യത്തിൽ സൗദി അറാംകൊ ലോകത്ത് നാലാം സ്ഥാനത്തായിരുന്നു. ആപ്പിൾ കമ്പനിയും മൈക്രോസോഫ്റ്റും മാത്രമാണ് വിപണി മൂല്യത്തിൽ സൗദി അറാംകൊക്ക് മുന്നിലുള്ളത്. ആപ്പിളിന്റെ വിപണി മൂല്യം 2.333 ട്രില്യൺ ഡോളറും മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം 2.17 ട്രില്യൺ ഡോളറുമാണ്. ആഗോള വിപണിയിൽ എണ്ണ വില കുതിച്ചുയർന്നതോടെയാണ് സൗദി അറാംകൊ ഓഹരികളും ഉയർന്നത്. ബുധനാഴ്ച ആഗോള വിപണിയിൽ എണ്ണ വില ബാരലിന് 83 ഡോളർ കവിഞ്ഞിരുന്നു. 2018 ഒക്‌ടോബറിനു ശേഷം ആദ്യമായാണ് എണ്ണ വില ഇത്രയും ഉയരുന്നത്.
ബുധനാഴ്ച സൗദി അറാംകൊ ഓഹരി വില 38 റിയാലിലെത്തി. 2019 ഡിസംബർ 17 നു ശേഷം ആദ്യമായാണ് അറാംകൊ ഓഹരി മൂല്യം ഇത്രയും ഉയരുന്നത്. 2019 ഡിസംബർ 17 ന് അറാംകൊ ഓഹരി വില 38.05 റിയാലിലെത്തിയിരുന്നു. സൗദി അറാംകൊ ഓഹരി മൂല്യത്തിലെ സർവകാല റെക്കോർഡ് 38.7 റിയാലാണ്. സൗദി ഓഹരി വിപണിയിൽ അറാകൊ ഓഹരി ക്രയവിക്രയം ആദ്യമായി ആരംഭിച്ചതിന്റെ രണ്ടാം ദിവസമായ 2019 ഡിസംബർ രണ്ടിനാണ് ഓഹരി മൂല്യം റെക്കോർഡ് സ്ഥാപിച്ചത്.