Sorry, you need to enable JavaScript to visit this website.

പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന്  പോലീസ് ഇനിയും മനസ്സിലാക്കിയിട്ടില്ല

കൊച്ചി- പൊതുജനത്തോട് എങ്ങിനെ പെരുമാറണമെന്നു പോലീസിനു ഇനിയും മനസ്സിലായിട്ടില്ലെന്നു ഹൈക്കോടതി. കൊച്ചി സൗത്ത് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയെന്നു ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിനി ഷൈനി സന്തോഷ് സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വാക്കാലുള്ള പരാമർശം. പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ പല കേസുകൾ പരിഗണിച്ചപ്പോഴും നൽകിയ നിർദേശങ്ങൾ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് വീണ്ടും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നതെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു ചിന്തിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള ക്രൂരമായ പെരുമാറ്റമാണ് സാധാരണ ജനങ്ങൾക്കെതിരെയുണ്ടാവുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. ഒരാൾ മുമ്പു നൽകിയ പരാതിയുടെ രസീത് വാങ്ങാൻ പോലീസ് സ്റ്റേഷനിൽ ഹാജരായപ്പോൾ അയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. കൂടാതെ അയാളെ വിലങ്ങു വെച്ചു പീഡിപ്പുക്കുകയും  ചെയ്തുവെന്നു ഹരജിക്കാർ ആരോപിച്ചു. മുമ്പു സാധാരണക്കാരോട് പെരുമാറുന്നത് നായയോടെന്ന പോലെയാണെങ്കിൽ ഇപ്പോൾ നായയോട് പോലും നിയമവിരുദ്ധമായാണു പെരുമാറുന്നതെന്നു കോടതി പോലീസ് സമർപ്പിച്ച റിപോർട്ടിലെ ഒരു ഭാഗം വായിച്ച ശേഷം അഭിപ്രായപ്പെട്ടു. ഹരജിക്കാരി മനുഷ്യത്വ വിരുദ്ധമായ പീഡനത്തിനു വിധേയമാകുന്നത് സമൂഹത്തിലെ ദുർബലമായ പ്രതലമുള്ളതുകൊണ്ടാണ്. ഇത്തരത്തിൽ പീഡനങ്ങൾക്കു വിധേയമാകുന്ന ആളുകൾക്ക് ഭരണ ഘടന നൽകുന്ന നിയമസംവിധാനങ്ങൾ നൽകുന്ന പൂർണമായ പിന്തുണ അനിവാര്യമാണ്. ഇക്കാര്യത്തിൽ സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയുണ്ടാകണമെന്നും കോടതി വ്യക്തമാക്കി. 

Latest News