വോളിബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ കേരളാ ടീമിൽ അംഗമായ അഭിനവ് മലയോര മേഖലക്ക് അഭിമാനമായി. കോഴിക്കോട് നാദാപുരം വാണിമേൽ ചിറ്റാരി മലയിലെ സുരേഷ്-സറീന ദമ്പതികളുടെ മകനാണ് അഭിനവ്. ഇക്കഴിഞ്ഞ 17, 18 തിയ്യതികളിൽ ഹരിയാനയിലെ റോത്തകിൽ നടന്ന ഏഴാമത് ഒളിമ്പിക്‌സ് അണ്ടർ-17 വോളിബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡലാണ് കേരളം കരസ്ഥമാക്കിയത്.
വാണിമേൽ വെള്ളയോട് എച്ച് എസ് എസിൽ പഠിക്കവെയാണ് വോളിബോളിനോട് അഭിനവിന് താൽപര്യം തോന്നിയത്. തുടർന്ന് മാതാപിതാക്കൾ കണ്ണൂർ പേരാവൂരിലെ ജിമ്മി ജോർജ്ജ് വോളി അക്കാദമിയിൽ കോച്ചിംഗിനായി ചേർക്കുകയായിരുന്നു. ഹോസ്റ്റലിലും ഭക്ഷണത്തിനുമായി 6,000 രൂപ കണ്ടെത്താൻ കൂലിപ്പണിക്കാരനായ പിതാവിന് അൽപം ബുദ്ധിമുട്ടേണ്ടി വന്നു. കോച്ചുകളായ ബിനു, സെബാസ്റ്റ്യൻ എന്നിവരുടെ ചിട്ടയായ പരിശാലനമായിരുന്നു ലഭിച്ചത്. എട്ട് മാസത്തിനുള്ളലിൽ തന്നെ ഹരിയാനയിൽ നടന്ന സ്റ്റൂഡന്റ്‌സ് ഒളിമ്പിക്‌സിൽ കേരളത്തിന് വേണ്ടി കളിക്കാൻ അഭിനവ് തെരഞ്ഞെടുക്കപ്പെട്ടു. അഭിനവ് ഒഫന്ററായി മുൻനിരയിൽ തിളങ്ങിയതോടെ കേരളം സ്വർണത്തിലേക്ക് കുതിച്ചു.
അഭിനവ് ഇപ്പോൾ ആറളം ഹയർ സെക്കന്ററി സ്‌കൂളിൽ പ്ലസ് വണിന് പ്രവേശനം നേടിയിട്ടുണ്ട്. രണ്ട് സഹോദരങ്ങളുണ്ട്.