ടാറ്റ ഇനി വിമാനവും നിര്‍മിക്കും; 56 സേനാ വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്രം എയര്‍ബസുമായി കരാര്‍ ഒപ്പിട്ടു

ന്യൂദല്‍ഹി- 56 ഇടത്തരം സൈനിക യാത്രാ വിമാനങ്ങള്‍ വാങ്ങാനുള്ള 20,000 കോടി രൂപയുടെ കരാര്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയവും ആഗോള വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസും തമ്മില്‍ ഒപ്പിട്ടു. എയര്‍ബസിന്റെ സി-295 ഇടത്തരം യാത്രാ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. കരാര്‍ പ്രകാരം നാലു വര്‍ഷത്തിനുള്ളില്‍ 16 വിമാനങ്ങള്‍ പൂര്‍ണമായും പണികഴിപ്പിച്ച് സ്‌പെയ്‌നില്‍ നിന്നും ഇന്ത്യയിലെത്തിക്കും. ബാക്കി 40 വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കും. എയര്‍ബസ് ഡിഫന്‍സ് ആന്റ് സ്‌പെയ്‌സും ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണ് 10 വര്‍ഷത്തിനുള്ളില്‍ ഈ 40 വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുക. ഒരു സ്വകാര്യ കമ്പനി സൈനിക വിമാനം ഇന്ത്യയില്‍ നിര്‍മിക്കുന്ന പ്രഥമ സംരഭമാണിത്. ഇത് ചരിത്രപരമാണെന്ന് ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ പ്രതികരിച്ചു.

Latest News