Sorry, you need to enable JavaScript to visit this website.

സ്വവര്‍ഗ വിവാഹത്തിനു വിസമ്മതിച്ച യുവാവിനെ ഓണ്‍ലൈന്‍ സുഹൃത്ത് കൊലപ്പെടുത്തി

തൂത്തുക്കുടി- തമിഴ്‌നാട്ടില്‍ സ്വവര്‍ഗ വിവാഹത്തിനു വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി. ഓണ്‍ലൈനില്‍ സ്ത്രീ വേഷമിട്ട് പരിചയപ്പെട്ടയാളാണ് കേസിലെ പ്രതി. സ്വകാര്യ ചിത്രങ്ങള്‍ കുടുംബക്കാരെ കാണിക്കുമെന്ന് അറിയിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടും സ്വവര്‍ഗ ബന്ധത്തിന് യുവാവ് സമ്മതിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
തൂത്തുക്കുടി സ്വദേശിയായ പി.മുരുഗന്റെ  മരണം ആദ്യം ആത്മഹത്യയായാണ് പോലീസ് രേഖപ്പെടുത്തിയിരുന്നത്. അച്ഛന്റെ കൂടെ പാടത്ത് പണിയെടുത്തിരുന്ന മുരുഗന്റെ മൃതദേഹം കഴിഞ്ഞ 15-ന് മേലകറന്തൈ ഗ്രാമത്തിലെ മുള്‍ചെടികള്‍ക്കിടയിലാണ് കണ്ടെത്തിയിരുന്നത്. തലക്കു കണ്ട മുറിവാണ് കൂടുതല്‍ അന്വേഷണത്തിനു പ്രേരിപ്പിച്ചത്.
സെപ്റ്റംബര്‍ 14 ന് മുരുഗനെ ഒരാളോടപ്പം സിസിടിവിയില്‍ കണ്ടതാണ് അന്വേഷണത്തിന് തുമ്പുണ്ടാക്കിയത്. കാര്‍ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന എം.മുരുഗന്‍ എന്നയാള്‍ കൊല്ലപ്പെട്ട യുവാവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഫോണ്‍വിളികളില്‍നിന്ന് വ്യക്തമായി.
ഫേസ് ബുക്കില്‍ സ്ത്രീയായി വേഷമിട്ടാണ് പ്രതി യുവാവുമായി രണ്ടുവര്‍ഷംമുമ്പ്  ബന്ധം സ്ഥാപിച്ചത്. ശബ്ദം മാറ്റുന്ന ആപ്പ് ഉപയോഗിച്ചാണ് സംസാരിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. 14 ന് മധുരയിലെ മട്ടുത്തവാനി ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് ഇവര്‍ ആദ്യമായി നേരിട്ട് കണ്ടത്.
തര്‍ക്കത്തിലേര്‍പ്പെട്ട യുവാവിനെ പ്രകൃതി വിരുദ്ധ ബന്ധത്തിന് പ്രേരിപ്പിക്കുകയും രഹസ്യ ഫോട്ടോകള്‍ എടുക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം യുവാവ് ഫോണ്‍ നമ്പര്‍ മാറ്റിയെങ്കിലും പ്രതി അതു കണ്ടെത്തി തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഫോട്ടോകള്‍ വീട്ടിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പ്രതിയുടെ ആവശ്യം നിരസിച്ച യുവാവിനെ ജ്യൂസില്‍ വിഷം കലര്‍ത്തി കുടിപ്പിച്ച ശേഷം കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

Latest News