റിയാദ് - ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ സുരക്ഷാ സൈനികനെ തെറിവിളിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവതിയെ പ്രത്യേക കോടതി അഞ്ചു വർഷം തടവിന് ശിക്ഷിച്ചു. മുപ്പതു വയസ്സ് പ്രായമുള്ള സൗദി യുവതിക്കാണ് ശിക്ഷ. കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ, പ്രതിരോധ നടപടികൾ ലംഘിച്ചതിന് പിഴ ചുമത്താൻ ശ്രമിച്ച സുരക്ഷാ സൈനികനെ ഇതിൽ നിന്ന് തടയാനാണ് യുവതി തെറിവിളിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തത്.
മകളുടെ ചെയ്തി താൻ അംഗീകരിക്കുന്നില്ലെന്നും സുരക്ഷാ സൈനികരെ എല്ലാവരും മാനിക്കേണ്ടതാണെന്നും നിയമം എല്ലാവർക്കും ബാധകമാണെന്നും മുൻകരുതൽ, പ്രതിരോധ നടപടികൾ എല്ലാവരും പാലിക്കണമെന്നും യുവതിയുടെ പിതാവ് നേരത്തെ പറഞ്ഞിരുന്നു.