Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അറബ് ശില്‍പമാതൃകയില്‍ ദുബായില്‍ ക്ഷേത്രം ഒരുങ്ങുന്നു; അടുത്ത ദസറയ്ക്ക് ഉദ്ഘാടനം

ദുബായ്- സാംസ്‌ക്കാരിക വിനിമയത്തിനും മത സഹിഷ്ണുതയ്ക്കും പേരുകേട്ട ദുബായില്‍ പുതിയ ഹിന്ദു ക്ഷേത്രം ഒരുങ്ങുന്നു. ജബല്‍ അലിയില്‍ അതിവേഗം നിര്‍മാണം പുരോഗമിക്കുന്ന ക്ഷേത്രത്തിന്റെ ഡിസൈന്‍ അറബ് വാസ്തുശില്‍പ മാതൃകയിലാണെന്നതാണ് പ്രധാന സവിശേഷതകളിലൊന്ന്. 2020 ആഗസ്ത് 29ന് തറക്കല്ലിട്ട ക്ഷേത്രത്തിന്റെ പ്രധാന കെട്ടിടങ്ങളുടെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായതായി ദുബായ് ഹിന്ദു ടെമ്പിള്‍ ട്രസ്റ്റിമാരിലൊരാളായ രാജു ഷ്രോഫ് അറിയിച്ചു. ബര്‍ദുബായിലെ സിന്ധി ഗുരുദര്‍ബാറിന്റെ ഭാഗമായാണ് ജബല്‍ അലിയിലെ ഗുരുനാനാക്ക് ദര്‍ബാര്‍ ഗുരുദ്വാരയോട് ചേര്‍ന്ന് പുതിയ ക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നതെന്ന് ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു. അബുദാബിയിലെ അബൂ മുറൈഖയില്‍ ഒരുങ്ങുന്ന ആദ്യ ക്ഷേത്രമായ ബാപ്‌സ് ഹിന്ദു മന്ദിറിനു പുറമെയാണ് ജബല്‍ അലിയില്‍ പുതിയ ക്ഷേത്രം ഒരുങ്ങുന്നത്. പരമ്പരാഗത രീതിയില്‍ കൊത്തുപണികളാല്‍ തീര്‍ത്ത തൂണുകളില്‍ നിര്‍മിക്കുന്ന അബുദാബി ക്ഷേത്രത്തിന്റെ പ്രവൃത്തികളും പുരോഗമിക്കുകയാണ്.
നാലു നിലകളിലായാണ് ക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നത്. പാര്‍ക്കിംഗിനും മറ്റുമായി രണ്ട് നിലകള്‍ ഭൂമിക്കടിയിലാണ്. ഗ്രൗണ്ട് ഫ്‌ളോറില്‍ വിവാഹങ്ങള്‍ക്കും മറ്റ് സാമൂഹിക കൂടിച്ചേരലുകള്‍ക്കുമായി ഒരുക്കിയ വിശാലമായ ഹാളാണുള്ളത്. വിവിധോദ്ദേശ്യ മുറികളും ഈ നിലയിലുണ്ട്. ഒന്നാം നിലയിലാണ് പ്രാര്‍ഥനാ ഹാള്‍. 5000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രാര്‍ഥനാ ഹാളിന്റെ മധ്യത്തിലായി 14 മീറ്റര്‍ ചുറ്റളവില്‍ മനോഹരമായ ക്ഷേത്ര കുംഭവും നിര്‍മിക്കുന്നുണ്ട്. പ്രാര്‍ഥനാ ഹാളിന്റെ മധ്യത്തില്‍ തൂക്കിയിട്ടിരിക്കുന്ന അലങ്കാര മണികളാണ് ഇതിന്റെ മറ്റൊരു സവിശേഷത. ഇതിന്റെ മുകളില്‍ വിവിധ മതാചാരങ്ങള്‍ സംഘടിപ്പിക്കാനുതകുന്ന രീതിയില്‍ ഔട്ട് ഡോര്‍ ടെറസും സജ്ജമാക്കിയിട്ടുണ്ട്. 82,000 ചതുരശ്ര അടിയിലാണ് ക്ഷേത്രം ഒരുങ്ങുന്നത്. ക്ഷേത്രത്തിന്റെ മറ്റൊരു സവിശേഷതയായ സുവര്‍ണ നിറത്തിലുള്ള കലശവും ഇന്ത്യയില്‍ നിന്നാണ് കൊണ്ടുവരുന്നത്.
ആധുനികത തുളുമ്പി നില്‍ക്കുന്ന ദുബായില്‍ നിര്‍മിക്കുന്ന ക്ഷേത്രമെന്ന നിലയ്ക്ക് ആധുനിക വാസ്തുശില്‍പ രീതിയിലാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നതെന്ന് രാജു ഷ്രോഫ് പറഞ്ഞു. ആധുനികതയോടൊപ്പം അറേബ്യന്‍ നിര്‍മാണ രീതി കൂടി സമ്മേളിച്ചതാകും പുതിയ ക്ഷേത്രം. അതേസമയം ഹിന്ദു വാസ്തുശില്‍പ നിയമങ്ങള്‍ പാലിച്ചാണ് കെട്ടിടത്തിന്റെ നിര്‍മാണം. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ക്ഷേത്രം ശെയ്ഖ് സായിദ് റോഡില്‍ നിന്നു പോലും കാണാനാവും. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അല്‍പ്പം മന്ദഗതിയിലായെങ്കിലും അടുത്ത ദീപാവലിക്കു മുമ്പായി ദസറ ആഘോഷത്തോടെ ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ക്ഷേത്രം ഭാരവാഹികള്‍.
 

Latest News