റിയാദ് - ഇന്ധന കാര്യക്ഷമതാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് 31 കമ്പനികൾക്ക് കാർ ഇറക്കുമതിക്ക് സൗദി സ്റ്റാന്റേർഡ്സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷൻ വിലക്കേർപ്പെടുത്തി. ഇന്ധന കാര്യക്ഷമതാ വ്യവസ്ഥകൾ പാലിച്ച് ഈ വർഷത്തെ കാർ ഇറക്കുമതിയുമായി ബന്ധപ്പെട്ട പദ്ധതി സമർപ്പിക്കാത്തതിന് 15 കമ്പനികൾ ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് ക്ലിയറൻസ് നൽകുന്നതാണ് നിർത്തിവെച്ചിരിക്കുന്നത്. ഇതേ കാരണത്തിന് കഴിഞ്ഞ കൊല്ലം 16 കമ്പനികൾക്കും കാർ ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതോടെ ഇന്ധന കാര്യക്ഷമതാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് കാർ ഇറക്കുമതിക്ക് രണ്ടു വർഷത്തിനിടെ താൽക്കാലിക വിലക്കേർപ്പെടുത്തിയ കമ്പനികളുടെ എണ്ണം 31 ആയി. കാർ നിർമാതാക്കളായ കമ്പനികൾ പ്രതികരിക്കുന്നതിന് അനുസരിച്ച് ഇറക്കുമതി വിലക്ക് പട്ടിക നിരന്തരം പരിഷ്കരിക്കുമെന്ന് ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സിന് അയച്ച കത്തിൽ സൗദി സ്റ്റാന്റേർഡ്സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷൻ വ്യക്തമാക്കി.
പതിനാറു കമ്പനികൾ ഇറക്കുമതി ചെയ്യുന്ന കാറുകൾ രാജ്യത്ത് പ്രവേശിപ്പിക്കാൻ അനുവദിക്കരുതെന്ന് സൗദിയിലെ മുഴുവൻ തുറമുഖങ്ങൾക്കും കഴിഞ്ഞ വർഷം സൗദി സ്റ്റാന്റേർഡ്സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷൻ നിർദേശം നൽകിയിരുന്നു. നിശ്ചിത സമയക്രമം അനുസരിച്ച് ഇന്ധന കാര്യക്ഷമതാ വ്യവസ്ഥകൾ പാലിച്ച് ഇറക്കുമതി പദ്ധതി സമർപ്പിക്കാത്തതിനാണ് ഈ കമ്പനികൾ വഴിയുള്ള കാർ ഇറക്കുമതിക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയത്.