Sorry, you need to enable JavaScript to visit this website.

അഫ്ഗാനൊപ്പം നില്‍ക്കാന്‍ ഇന്ത്യ തയ്യാര്‍-  വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

ന്യൂദല്‍ഹി-  അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ ആശങ്കയോടെയാണ് ഇന്ത്യ നിരീക്ഷിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന മാനുഷിക പ്രതിസന്ധികളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ ഉന്നതതല യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാന്‍ നിര്‍ണായകവും വെല്ലുവിളി നിറഞ്ഞതുമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. അഫ്ഗാനികള്‍ ദാരിദ്ര്യത്തിന്റെ ഭീഷണി നേരിടുന്നുണ്ടെന്നും ഈ മേഖലയിലെ സ്ഥിരതയെ ഇത് വിനാശകരമായി ബാധിക്കുമെന്നും എസ് ജയശങ്കര്‍ പറഞ്ഞു.
'ഒരു അടുത്ത അയല്‍ക്കാരനെന്ന നിലയില്‍, ഇന്ത്യ ആശങ്കയോടെയാണ് സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നത്. ദാരിദ്ര്യത്തിന്റെ തോത് 72 ശതമാനത്തില്‍ നിന്ന് 97 ശതമാനമായി ഉയരുമെന്ന് യുഎന്‍ഡിപി അടുത്തിടെ വിലയിരുത്തി. ഇത് പ്രാദേശിക സ്ഥിരതയ്ക്ക് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും,' ജയശങ്കറിന്റെ ഉദ്ധരിച്ചുള്ള   റിപ്പോര്‍ട്ട് വ്യക്തമാക്കി. 
പണം പിന്‍വലിക്കാനായി കാത്തുനില്‍ക്കുന്ന അഫ്ഗാനികള്‍ അഫ്ഗാനിസ്ഥാനിലും പുറത്തും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സമില്ലാതെ യാത്രാ സൗകര്യങ്ങള്‍ അനുവദിക്കണമെന്ന് ജയശങ്കര്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിലെയും ഇന്ത്യന്‍ വികസന പദ്ധതികളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം പ്രതിഫലിക്കുന്നതായി അഫ്ഗാന്‍ ജനതയുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധങ്ങളെ പരാമര്‍ശിച്ചുകൊണ്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.ഗുരുതരമായ അടിയന്തിര സാഹചര്യങ്ങളില്‍, മുന്‍കാലങ്ങളിലെന്നപോലെ അഫ്ഗാന്‍ ജനതയ്ക്കൊപ്പം നില്‍ക്കാന്‍ ഇന്ത്യ സന്നദ്ധമാണ്. അഫ്ഗാന്‍ ജനതയ്ക്ക് മാനുഷിക സഹായം നല്‍കുന്നതിന് സാധ്യമായ ഏറ്റവും മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി അന്താരാഷ്ട്ര സമൂഹം ഒത്തുചേരണമെന്ന് ജയശങ്കര്‍ അഭ്യര്‍ത്ഥിച്ചു.

Latest News