റിയാദ് - ഗ്യാസ് നീക്കം ചെയ്യുന്ന വാഹനങ്ങളും ഇന്ധന ടാങ്കറുകളും മറ്റു അപകടകരമായ പദാർഥങ്ങൾ നീക്കം ചെയ്യുന്ന വാഹനങ്ങളും കേടായ വാഹനങ്ങളും സ്‌കൂളുകൾക്കു സമീപം പാർക്ക് ചെയ്യാൻ അനുവദിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. സ്‌കൂളുകൾക്കു ചുറ്റും സ്‌കൂളുകൾക്കകത്തുമുള്ള സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കണം. അധ്യാപകരുടെയും ജീവനക്കാരുടെയും വാഹനങ്ങൾ ഒരു കാരണവശാലും സ്‌കൂൾ മുറ്റങ്ങളിൽ നിർത്തിയിടാൻ പാടില്ല.
അപകടകരമായ വസ്തുക്കൾ വഹിച്ച വാഹനങ്ങളിലും മറ്റും സ്‌ഫോടനങ്ങളോ അഗ്നിബാധയോ ഉണ്ടാകുന്നത് വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവന് ഭീഷണിയായി മാറും. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് ഇത്തരം വാഹനങ്ങൾ സ്‌കൂളുകൾക്കു സമീപം നിർത്തുന്നത് കർശനമായി വിലക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.