തിരുവനന്തപുരം-കോൺഗ്രസ് മുക്ത ഭാരതത്തിന് വേണ്ടി സി.പി.എമ്മും ബി.ജെ.പിയും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. തിരുവനന്തപുരം ഡി.സി.സിയുടെ ആദ്യ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരൻ. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഫലമാണ് രണ്ടാം പിണറായി സർക്കാർ. കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ ആർ.എസ്.എസ് നേതാക്കളുടെ പുസ്തകം പഠിപ്പിക്കാനുള്ള തീരുമാനം ഇരുപാർട്ടികളും തമ്മിലുള്ള സഖ്യത്തിന്റെ പ്രതിഫലനമാണ്. സി.പി.എമ്മിന്റെ നേതൃത്വവും വിദ്യാഭ്യാസ മന്ത്രിയും അറിയാതെയല്ല കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ സിലബസ് തയ്യാറാക്കിയത്. മുഖ്യമന്ത്രി നടത്തുന്ന മുഴുവൻ അഴിമതിക്കും ബി.ജെ.പിയുടെ സഹായമുണ്ട്. ലാവ്‌ലിൻ കേസിൽ ഇക്കാലം വരെയായിട്ടും എന്തെങ്കിലും അനക്കമുണ്ടായോ. ലോകത്ത് ഒരിടത്തും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വർണ്ണക്കടത്ത് നടന്നിട്ടില്ല. അടുത്ത ആഴ്ച മുഖ്യമന്ത്രി ജയിലിൽ പോകും എന്നാണ് വിചാരിച്ചത്. പക്ഷെ, ഒന്നുമുണ്ടായില്ല. സി.പി.എമ്മും ബി.ജെ.പിയും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമ്പോൾ അതിനെ എതിർക്കാൻ നല്ല അദ്ധ്വാനം വേണം. നിലവിലുള്ള രീതിയിൽ മുന്നോട്ടുപോയാൽ ലക്ഷ്യം കാണില്ല. അതിന് പാർട്ടി മറ്റൊരു രീതിയിൽ പ്രവർത്തനശൈലി മാറ്റണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.