ഖത്തറിലെ ശാന്തി നികേതൻ ഇന്ത്യൻ സ്‌കൂളിലെ സംഗീതാധ്യാപികയായ രചനാ ബിനോയ് പാട്ടും വരയും സമന്വയിപ്പിക്കുന്ന കലാകാരിയാണ്.
പാടിയും പാടിച്ചും വരച്ചും വരപ്പിച്ചും മനുഷ്യ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഉദാത്തമായ ആശയങ്ങൾ അടയാളപ്പെടുത്തിയാണ് ഒരു കലാകാരിയെന്ന നിലയിൽ രചനാ ബിനോയ് തന്റെ നിയോഗം നിറവേറ്റുന്നത്.
തൃശൂർ ജില്ലയിലെ കൊഴുക്കുള്ളി എന്ന ഗ്രാമത്തിലെ കർഷക കുടുംബത്തിൽ രാമകൃഷ്ണൻ - ചന്ദ്രിക ദമ്പതികളുടെ സീമന്ത പുത്രിയായാണ് രചന ജനിച്ചത്. ആകാശവാണിയിൽ നിന്നുള്ള പാട്ടുകൾ കേട്ട് പഠിച്ച് ചെറുപ്പം മുതലേ പദ്യം ചൊല്ലൽ, ലളിതഗാനം തുടങ്ങിയ മൽസരങ്ങളിൽ പങ്കെടുക്കുമായിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ സബ് ജില്ല, ജില്ലാ തലങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്. സ്‌കൂളിലെ മികച്ച ഗായികയായിരുന്നു.
മൂന്നാം ക്ലാസിലാകുമ്പോഴാണ് ആദ്യമായി പാടിയതെന്നാണ് ഓർമ. ഇന്ദിര ടീച്ചറാണ് പാടാനുളള കഴിവ് തിരിച്ചറിഞ്ഞ് ഏറെ പ്രോൽസാഹിപ്പിച്ചത്. മ്യൂസിക് സ്‌കൂളിൽ ചേരുമ്പോൾ ഹാർമോണിയം സമ്മാനിച്ചത്് വലിയ പ്രചോദനമായി. അമ്മയുടെ കൂട്ടുകാരി ബിന്ദു കാരണമാണ് സംഗീത കോളേജിൽ ചേരാനിടയായത്. തൃശൂരിലെ എസ്. ആർ.വി മ്യൂസിക് സ്‌കൂളിൽ നിന്നും സീനിയർ സർട്ടിഫിക്കറ്റ് നേടി. 2004 ൽ തൃശൂർ അമൃത വിദ്യാലയത്തിൽ സംഗീത അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. 2015 ലാണ് ദോഹയിലെത്തിയത്. കഴിഞ്ഞ 5 വർഷമായി ശാന്തി നികേതൻ ഇന്ത്യൻ സ്‌കൂളിൽ അധ്യാപികയാണ്.
ഖത്തറിലെ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിൽ സജീവമാകാറുള്ള രചന 2018 ൽ ഫ്രണ്ട്‌സ് കൽച്ചറൽ സെന്റർ സംഘടിപ്പിച്ച വിമൻസ് ഫെസ്റ്റിൽ ലളിത ഗാനത്തിന് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കനൽ നാടൻ പാട്ടുസംഘത്തിലൈ അംഗമായ രചന നാട്ടിൽ പല അമ്പലങ്ങളിലും പാടിയിട്ടുണ്ട്.
മ്യൂറൽ പെയിന്റിംഗാണ് രചനയുടെ ശ്രദ്ധേയമായ മറ്റൊരു മേഖല. ചുമർ ചിത്രങ്ങളോട് ചെറുപ്പം മുതലേ അടങ്ങാത്ത അഭിനിവേശമായിരുന്നു. അങ്ങനെയാണ് കാലടി സർവകലാശാല പ്രൊഫസർ അജിതൻ പുതുമനയിൽ നിന്നും പരിശീലനം നേടിയത്. അഞ്ച് കളറുകൾ ഉപയോഗിച്ച് വിസ്മയം തീർക്കുന്ന ചുമർ ചിത്രങ്ങളിൽ നേരത്തെ നാച്വറൽ കളറുകൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്. മ്യൂറൽ പെയിന്റിംഗുകളുടെ ഒരു എക്‌സിബിഷൻ സംഘടിപ്പിക്കുകയെന്നതാണ് രചനയുടെ സ്വപ്‌നം.
കൃഷിയിലും തൽപരയാണ് രചന. വീട്ടിലെ പരിമിതമായ സൗകര്യങ്ങളിൽ പച്ചക്കറികളും പൂച്ചെടികളുമൊക്കെ നട്ടുവളർത്തിയാണ് രചന തന്റെ കൃഷിക്കമ്പം സാക്ഷാൽക്കരിക്കുന്നത്.
ബിസിനസുകാരനായ ബിനോയ് ആണ് ഭർത്താവ്. രചനയുടെ കലകളെയും സാമൂഹ്യ പ്രവർത്തനങ്ങളെയും പിന്തുണച്ചും പ്രോൽസാഹിപ്പിച്ചും എപ്പോഴും ബിനോയ് കൂടെയുള്ളത് രചനയുടെ വലിയ അനുഗ്രഹമാണ്.
വിവാഹ ശേഷവും പഠനം തുടർന്നതും മലയാളത്തിൽ ബിരുദവും ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും നേടിയതും ബിനോയിയുടെ പിന്തുണ കൊണ്ടായിരുന്നു.
ഐശ്വര്യ ലക്ഷ്മി, മാളവിക എന്നിവരാണ് മക്കൾ. കലാരംഗത്ത് തൽപരരാണ് ഇരുവരും. ഐശ്വര്യ ലക്ഷ്മിക്ക് നൃത്തത്തിലാണ് കൂടുതൽ താൽപര്യം. മാളവികക്ക് കവിതയിലും. പാട്ടും വരയും സംഗീതവും കലയുമൊക്കെ ചേരുമ്പോഴുണ്ടാകുന്നതാണ് ഈ കുടുംബത്തിന്റെ സന്തോഷത്തിന്റെ രസതന്ത്രം.