വാഹനത്തില്‍ തുരുമ്പ്; 25,000 രൂപ നഷ്ടം നല്‍കാന്‍ വിധി

തൃശൂര്‍ - വാഹനത്തില്‍ തുരുമ്പ് കണ്ടു എന്നാരോപിച്ച് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പരാതിക്കാരന് അനുകൂല വിധി. കല്ലൂര്‍ നായരങ്ങാടിയിലുള്ള കാട്ടൂക്കാരന്‍ വീട്ടില്‍ ജസ്റ്റിന്‍ ആന്റണി ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കുട്ടനെല്ലൂരിലുള്ള ഐടിഎല്‍ മോട്ടോര്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടര്‍,  മുംബൈയിലുള്ള മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടര്‍ എന്നിവര്‍ക്കെതിരെ നഷ്ടപരിഹാരം നല്‍കാന്‍ വിധിയായത്.
ജസ്റ്റിന്‍ വാങ്ങിയ ബൊലേറോയില്‍ കുറച്ചു കഴിഞ്ഞപ്പോഴേക്കും തുരുമ്പ് കണ്ടു തുടങ്ങി. ഇത് പെട്ടന്ന് കൂടുകയും ചെയ്തു. തുടര്‍ന്നാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
ഹര്‍ജിക്കാരന്‍ വാഹനം ശരിയാം വിധം പരിപാലിക്കാതിരുന്നതിനാലാവാം ഇപ്രകാരം തുരുമ്പ് വന്നതെന്നായിരുന്നു കമ്പനിയുടെ വാദം. തുടര്‍ന്ന്  കോടതി നിയോഗിച്ച എക്‌സ്പര്‍ട്ട് കമ്മീഷണര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു വണ്ടിയില്‍ കമ്മീഷണര്‍ തുരുമ്പുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തെളിവുകള്‍ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു,  മെമ്പര്‍മാരായ ഡോ.കെ.രാധാകൃഷ്ണന്‍ നായര്‍, എസ്.ശ്രീജ എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്തൃ കോടതി ഹര്‍ജിക്കാരന് നഷ്ടപരിഹാരമായി 25,000 രൂപ നല്‍കാന്‍ വിധിക്കുകയായിരുന്നു. ഹര്‍ജിക്കാരന് വേണ്ടി അഡ്വ.എ.ഡി.ബെന്നി ഹാജരായി.

 

Latest News