Sorry, you need to enable JavaScript to visit this website.

ഉര്‍വ്വശി മദ്യലഹരിയാണെന്ന് മനോജ്, കുഞ്ഞിനെ  വിട്ടുകൊടുത്തില്ല; അന്ന് കോടതിയില്‍ സംഭവിച്ചത്

കൊച്ചി-മലയാള സിനിമ ആഘോഷമാക്കിയ താരവിവാഹമായിരുന്നു മനോജ് കെ.ജയന്‍, ഉര്‍വ്വശി എന്നിവരുടെ. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം അക്കാലത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലെ അടുപ്പത്തിലൂടെ ഇരുവരും പ്രണയത്തിലായി. 2000 ത്തിലാണ് മനോജ് കെ.ജയനും ഉര്‍വ്വശിയും വിവാഹിതരായത്. എന്നാല്‍, ഈ ബന്ധം അധികം നീണ്ടുനിന്നില്ല. 2008 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
നാടകീയ രംഗങ്ങളാണ് ഇരുവരുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട് ഉണ്ടായത്. മനോജിനും ഉര്‍വ്വശിക്കും ഒരു മകളുണ്ട്. കുഞ്ഞാറ്റ എന്നാണ് മകളുടെ പേര്. മകളുടെ അവകാശത്തിനായി ഇരുവരും നിയമപരമായി പോരാടി. അച്ഛന്‍ മനോജ് കെ.ജയനൊപ്പം നില്‍ക്കാനാണ് മകള്‍ ആഗ്രഹിച്ചിരുന്നത്. ഒരു ദിവസം 10.30 മുതല്‍ നാല് വരെ മകളെ ഉര്‍വ്വശിയുടെ കൂടെ വിടണമെന്ന് അന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മനോജ് കെ.ജയന്‍ കോടതി വിധി അംഗീകരിക്കാന്‍ തയ്യാറാണെന്നും അറിയിച്ചു.
മകളെ ഉര്‍വ്വശിക്കൊപ്പം വിടേണ്ട ദിവസം കൊച്ചിയിലെ കുടുംബ കോടതിയില്‍ മനോജ് കെ.ജയന്‍ എത്തി. മകളെ ഉര്‍വ്വശിക്കൊപ്പം വിടാന്‍ തന്നെയായിരുന്നു തീരുമാനം. എന്നാല്‍, ഉര്‍വ്വശി എത്തിയത് മദ്യപിച്ച് അബോധാവസ്ഥയിലാണെന്നും ഇങ്ങനെയൊരു അവസ്ഥയില്‍ കുട്ടിയെ ഉര്‍വ്വശിക്കൊപ്പം വിടാന്‍ താന്‍ തയ്യാറല്ലെന്നും മനോജ് കെ.ജയന്‍ നിലപാടെടുത്തു. കുടുംബ കോടതിയില്‍ അമ്മയ്‌ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് കുഞ്ഞാറ്റയും എഴുതി നല്‍കി. കോടതിയിലെത്തിയ ഉര്‍വ്വശി പിന്നീട് തിരിച്ചുപോകുകയായിരുന്നു. കോടതി വളപ്പില്‍വച്ച് ഉര്‍വ്വശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അന്ന് മനോജ് കെ.ജയന്‍ ഉന്നയിച്ചത്.
'കോടതി വിധി ഞാന്‍ മാനിക്കുന്നു. അതുകൊണ്ടാണ് മകളെയും കൊണ്ട് 10.10 ന് തന്നെ കോടതിയില്‍ എത്തിയത്. എന്നാല്‍, ഉര്‍വ്വശി വന്ന കോലം മാധ്യമങ്ങള്‍ തന്നെ കണ്ടില്ലേ? പരിപൂര്‍ണമായി മദ്യപാനത്തിനു അടിമയാണ് അവര്‍. മദ്യപിച്ച് അബോധാവസ്ഥയിലുള്ള ഒരാള്‍ക്കൊപ്പം മകളെ വിടാന്‍ പറ്റില്ല. മാനം മര്യാദയ്ക്ക് വന്ന് കുഞ്ഞിനെ കൊണ്ടുപോകുകയായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്. മദ്യപാനത്തിനു അടിമയാണ് അവര്‍. അതുകൊണ്ട് കുഞ്ഞിനെ വിട്ടുകൊടുക്കാന്‍ പറ്റില്ല. ഇത് കുഞ്ഞിനും മനസിലായിട്ടുണ്ട്. അമ്മയ്‌ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് കുഞ്ഞ് തന്നെ കോടതിയില്‍ എഴുതികൊടുത്തിട്ടുണ്ട്,' മനോജ് കെ.ജയന്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞു.
 

Latest News