Sorry, you need to enable JavaScript to visit this website.

കരിപ്പൂർ അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് എയർ ഇന്ത്യ നിർത്തി

സമരം നടത്തുമെന്ന് മലബാർ ഡെവലപ്‌മെന്റ് ഫോറം 
കോഴിക്കോട് - കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ യാത്രക്കാരുടെ ചികിത്സാ ചെലവ് നിർത്തലാക്കിയ എയർ ഇന്ത്യാ നടപടിയിൽ പ്രതിഷേധിച്ച് മലബാർ ഡെവലപ്‌മെന്റ് ഫോറം സമരത്തിനിറങ്ങുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
സെപ്റ്റംബർ 15 മുതൽ ചികിത്സാസഹായം നിർത്തലാക്കിയതായി കാണിച്ച് അപകടത്തിൽ പെട്ടവർക്ക് കത്തയച്ചിരിക്കുകയാണ് എയർ ഇന്ത്യാ അധികൃതർ. വിമാനാപകടത്തിൽ പരിക്കേറ്റവർക്ക് ചികിത്സാ സഹായം നൽകാൻ വ്യവസ്ഥ ചെയ്യുന്ന മോൺട്രിയോൾ കൺവെൻഷൻ സെന്ററിന്റെ നഗ്‌നമായ ലംഘനമാണ് എയർ ഇന്ത്യാ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ഇവർ ആരോപിച്ചു. 
2020 ഓഗസ്റ്റ് ഏഴിനു നടന്ന കരിപ്പൂർ വിമാനാപകടത്തിൽ 21 പേർ മരണമടയുകയും 165 യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ 93 പേരുടെ അപകടം മാരകമാണ്. എന്നാൽ ചികിത്സാ സഹായമെത്തിക്കേണ്ട എയർ ഇന്ത്യാ അധികൃതർ പരിക്കേറ്റവരുമായി ബന്ധപ്പെട്ട് തുഛമായ തുകക്ക് സെറ്റിൽ ചെയ്യാനാണ് ശ്രമിക്കുന്നത്. വിമാനാപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തു വരാനിരിക്കേ അധികൃതരുടെ ഭാഗത്തുനിന്നുള്ള നീക്കം സംശയാസ്പദമാണ്. വിഷയത്തിൽ മുഖ്യമന്ത്രിയും എം.പിമാരും ഇടപെടണമെന്നും പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കിൽ അപകടത്തിൽ പരിക്കേറ്റവരെയും കുടുംബാംഗങ്ങളെയും ചേർത്ത് സമരം സംഘടിപ്പിക്കുമെന്നും മലബാർ ഡെവലപ്‌മെന്റ് ഫോറം ഭാരവാഹികൾ പറഞ്ഞു. 
വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് എസ്.എ. അബൂബക്കർ, ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ എടക്കുനി, ട്രഷറർ സന്തോഷ് കുമാർ, റഹീം വയനാട് തുടങ്ങിയവർ പങ്കെടുത്തു.
 

Latest News