Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ നിന്നും വിമാന സര്‍വീസിന് അനുമതി നല്‍കി കുവൈത്ത്

കുവൈത്ത് സിറ്റി:-ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കുന്നു. ഈമാസം 22 മുതല്‍ കുവൈത്ത് അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്തേക്ക് മടങ്ങാം. ഒന്നരവര്‍ഷത്തോളമായി കുവൈത്തിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയ മലയാളികളടക്കം ഇന്ത്യക്കാര്‍ക്ക് പുതിയ തീരുമാനം ആശ്വാസമാകും. പ്രത്യേക മന്ത്രിസഭായോഗമാണ് ഈ മാസം 22 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രകാര്‍ക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. കുവൈത്ത് അംഗീകൃത വാക്സീന്‍ സ്വീകരിച്ച താമസവീസക്കാര്‍ക്കുമാത്രമായിരിക്കും ആദ്യഘട്ടത്തില്‍ പ്രവേശനാനുമതി. ഫൈസര്‍, ഓക്സ്ഫഡ് അസ്ട്രാസെനക , മൊഡേണ, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ എന്നീ വാക്സീനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. കൊവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്കും പ്രവേശനാനുമതിയുണ്ട്. അതേസമയം സിനോഫാം, സ്പുട്നിക് ഉള്‍പ്പെടെ അംഗീകരിച്ചിട്ടില്ലാത്ത വാക്സീന്‍ സ്വീകരിച്ചവര്‍ മൂന്നാമത്തെ ഡോസായി കുവൈത്ത് അംഗീകൃത വാക്സീന്‍ സ്വീകരിച്ചിരിക്കണം.
കുവൈത്തില്‍ നിന്ന് വാക്സീന്‍ സ്വീകരിച്ചവര്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ അക്കാര്യം ഇമ്യൂണ്‍, കുവൈത്ത് മൊബൈല്‍ ഐഡി എന്നീ മൊബൈല്‍ ആപ്പുകളിലായി കാണിക്കണം. കുവൈത്തിന് പുറത്തുനിന്ന് വാക്സീന്‍ സ്വീകരിച്ചവര്‍ വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ നല്‍കി കുവൈത്ത് ആരോഗ്യമന്ത്രാലയം വഴി അനുമതി നേടണം. യാത്രപുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ ലഭിച്ച പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. കുവൈത്തിലെത്തിയശേഷം ഏഴുദിവസം ക്വാറന്റീനില്‍ കഴിയണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യക്ക് പുറമേ പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ മന്ത്രിസഭയോഗം അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ച് മുതലാണ് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

Latest News