മമ്മൂട്ടിയുടെ സ്ഥലം പിടിച്ചെടുക്കുന്നത്  മദ്രാസ് ഹൈക്കോടതി തടഞ്ഞു

ചെന്നൈ- നടന്‍ മമ്മൂട്ടിയുടെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയില്‍ ചെങ്കല്‍പ്പെട്ട് കറുകഴിപ്പള്ളം ഗ്രാമത്തിലുള്ള 40 ഏക്കര്‍ പിടിച്ചെടുക്കാനുള്ള കമ്മിഷണര്‍ ഓഫ് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ (സിഎല്‍എ) നീക്കം മദ്രാസ് ഹൈക്കോടതി തടഞ്ഞു. ഇനി ഒരു ഉത്തരവുണ്ടാകുന്നതു വരെ ഹര്‍ജിക്കാര്‍ക്കെതിരെ നടപടി പാടില്ലെന്നും നിര്‍ദേശിച്ചു.
1997ല്‍ കപാലി പിള്ള എന്നയാളില്‍ നിന്നു വാങ്ങിയ ഭൂമി 1882 ലെ തമിഴ്‌നാട് വനനിയമത്തിനു കീഴിലുള്ള ചതുപ്പു നിലമാണെന്നും സംരക്ഷിത വനമായി നിലനിര്‍ത്തണമെന്നും സിഎല്‍എ ഉത്തരവിട്ടതിനെതിരെയാണു മമ്മൂട്ടി കോടതിയെ സമീപിച്ചത്.
1929ല്‍ 247 ഏക്കര്‍ കൃഷിഭൂമിയുടെ ഭാഗമായിരുന്ന സ്ഥലം പിന്നീട് വിവിധ കൈമാറ്റങ്ങളിലൂടെയാണു മമ്മൂട്ടിയില്‍ എത്തിയത്. എന്നാല്‍, പിന്നീട് കപാലി പിള്ളയുടെ മക്കള്‍ ഭൂമിയിടപാട് റദ്ദു ചെയ്തു. പിന്നാലെ പട്ടയം സിഎല്‍എയും റദ്ദാക്കി. ഇതിനെതിരെ മമ്മൂട്ടി 2007ല്‍ ഹൈക്കോടതിയുടെ അനുകൂല ഉത്തരവു നേടി. എന്നാല്‍, അന്നത്തെ ഉത്തരവ് സ്വമേധയാ പുനഃപരിശോധിച്ച് ഭൂമി പിടിച്ചെടുക്കാന്‍ 4 മാസം മുന്‍പു സിഎല്‍എ നീക്കം തുടങ്ങിയതോടെയാണു കേസ് വീണ്ടും ഹൈക്കോടതിയിലെത്തിയത്.
 

Latest News