അനന്യമായ ക്ഷമയോടെ വയോധികരും വനിതകളും അടക്കം കർഷക ജനസഹസ്രം രാജ്യതലസ്ഥാനത്തിന്റെ അതിരുകളിൽ പ്രക്ഷോഭത്തിലാണ്. വർഗസമരത്തിന്റെ ഉത്തമ ഉദാഹരണമായി പ്രക്ഷോഭം തുടരുന്നു. വന്യവും ക്രൂരവുമായ സാമ്പത്തിക മൂലധനത്തിന്റെ ആധിപത്യത്തിൽ ക്രിയാത്മകമായ നിക്ഷേപങ്ങളൊന്നുമില്ല, ബാങ്കുകൾ മുതലാളിത്തത്തിന്റെ അടിമകളായിരിക്കുന്നു. സ്വകാര്യതയിലേക്കും കടന്നുകയറ്റം പ്രകടമാണ്.
സ്വാതന്ത്ര്യ ദിനാചരണം മൂന്ന് ദിനം മാത്രം അകലെയാണ്. ജാതിമത വർഗ വർണ വൈരുധ്യങ്ങൾക്കതീതമായി ജനങ്ങൾ ഒറ്റക്കെട്ടായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടി വിജയം നേടുകയായിരുന്നു. 1921 ൽ അഹമ്മദാബാദ് കോൺഗ്രസ് യോഗത്തിൽ മൗലാനാ ഹസ്രത്ത്്് മൊഹാനിയാണ് പരിപൂർണ സ്വാതന്ത്ര്യം എന്ന ആവശ്യം ചരിത്രത്തിൽ ആദ്യം ഉയർത്തിയത്.
കോൺഗ്രസ് 1930 ൽ ജനുവരി 26 ന് ഒരു പ്രമേയത്തിലൂടെ 'പൂർണ സ്വരാജ്' ആവശ്യപ്പെട്ടു. ഇരുപതാണ്ടുകൾക്കു ശേഷം ഇതേ നാൾ രാജ്യത്ത് ഭരണഘടന നിലവിൽ വന്നു. ഈ ദിനം ഭരണഘടനാ ദിനമായും റിപ്പബ്ലിക് ദിനമായും പ്രഖ്യാപിക്കപ്പെട്ടു. സ്വാതന്ത്ര്യ പോരാട്ടങ്ങൾക്ക് മാതൃക തീർത്ത് മുൻനിലകളായി ഒന്നുമുണ്ടായിരുന്നില്ല. പക്ഷേ ദുർഭരണങ്ങൾക്കെതിരെയുള്ള മുന്നേറ്റങ്ങൾക്ക് അത് ആവേശമായി. ഓരോ ഘട്ടവും അടുത്ത പടിക്ക് അടിത്തറ പാകി. അത് ഒരു ജനാധിപത്യ ഘടന രൂപപ്പെടുത്തി. സ്വാതന്ത്ര്യ സമരം വൻതോതിലുള്ളൊരു സാമൂഹ്യ പരിവർത്തനമോ കുതിപ്പോ മാത്രമായിരുന്നില്ല അത് ഘട്ടങ്ങളുടെ മാറ്റമായിരുന്നു. ഇക്കാര്യങ്ങൾ പിന്നീട് ഗ്രാംഷി ഉൾപ്പെടെയുള്ളവർ വിശദീകരിച്ചു.
1857 ൽ മുഗൾ ബാദുഷ ബഹാദൂർ ഷാ സഫറിന്റെ നേതൃത്വത്തിൽ പ്രഖ്യാപിക്കപ്പെട്ട സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ഇന്ത്യ എന്ന രാജ്യബോധത്തിന്റെ കെട്ടഴിച്ചു. രാജ്യം ഒന്നായി. പിന്നീട് പുതിയ കാലവും പുതിയ മുഖങ്ങളും കടന്നുവന്നു. കാലക്രമേണ, ഓരോ നിമിഷവും പോരാട്ടത്തിന്റേതായി രൂപപ്പെട്ടു. വൈവിധ്യങ്ങളുടെ സ്തൂപങ്ങൾ തകർക്കപ്പെട്ടു. രാഷ്ട്രീയത്തിൽ ആശയപരമായ രൂപപ്പെടൽ സംഭവിച്ചു, ഹർഡിൽ മത്സരം പോലെയായിരുന്നു അത്. നിരവധി തവണ പരാജയങ്ങൾ ആവർത്തിച്ചു. തൊഴിലാളികളും കർഷകരും സ്വാതന്ത്ര്യത്തിനായി കൈകോർത്തു. മധ്യവർഗത്തിൽ നിന്നുള്ള ബുദ്ധിജീവികളും കൂടെച്ചേർന്നു. 1947 ഓഗസ്റ്റ് 15 ന് രാജ്യം സ്വതന്ത്രമായി. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവയിൽ അധിഷ്ഠിതമായി ഭരണഘടന നടപ്പിലായി. ശാസ്ത്രീയ കാഴ്ചപ്പാടോടെയുള്ള സ്ഥാപനങ്ങൾ ഉയർന്നു.
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളുടെ നിവൃത്തിക്കായും തൊഴിലിനായും പൊതുമേഖല കെട്ടിപ്പടുത്തു. വർത്തമാന വരുംകാല തലമുറയെ ലാക്കാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നു. സമൂഹ്യ സാമ്പത്തിക കാഴ്ചപ്പാടുകൾ ഉരുത്തിരിയാൻ ഇക്കാര്യങ്ങൾ ഇടയാക്കുകയും ചെയ്തു. പരാജയങ്ങളും തെറ്റുകളും യാഥാർത്ഥ്യങ്ങളായിരുന്നു. വെല്ലുവിളികൾ ഏറെയായിരുന്നു. പതനങ്ങളുമുണ്ടായി. ഇപ്പോൾ ചരിത്രത്തിൽ മുമ്പില്ലാത്ത വിധം ജനാധിപത്യ പാരമ്പര്യങ്ങൾ വെല്ലുവിളി നേരിടുകയാണ്. തകർച്ച എല്ലായിടത്തും പ്രകടമാണ്. സമൂഹം പല തട്ടുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ചുരുക്കം ചിലരൊഴികെ സമൂഹമാകെ ദുരിതത്തിലാണ്. അടിസ്ഥാന ആവശ്യങ്ങൾ പോലും നിരസിക്കപ്പെട്ടിരിക്കുന്നു, ഓക്‌സിജൻ ഉൾപ്പെടെ. മഹാമാരി രണ്ടു വർഷമായി തുടരുകയും ലക്ഷങ്ങളുടെ ജീവൻ കവരുകയും ചെയ്തിരിക്കുന്നു. വന്യമായ നിസ്സംഗാവസ്ഥയിൽ ജനങ്ങൾ ആഗ്രഹിക്കുന്ന വിധമുള്ള അന്ത്യശ്വാസാവസരം പോലും നിരസിക്കപ്പെട്ടു.
കോവിഡ്19 രോഗം മൂലം രാജ്യം അതിദാരുണാവസ്ഥയിലെത്തിയിരിക്കുന്നു. പുതിയ പഠനങ്ങൾ ലക്ഷങ്ങളുടെ അധിക മരണമാണ് വെളിപ്പെടുത്തുന്നത്. വാഷിങ്ടൺ കേന്ദ്രീകരിച്ചുള്ള സെന്റർ ഫോർ ഗ്ലോബൽ ഡെവലപ്‌മെന്റിന്റെ പഠനം അനുസരിച്ച് 4,14,000 അധിക മരണങ്ങൾ രാജ്യത്ത് റിപ്പോർട്ടു ചെയ്തിട്ടുണ്ട്. അമേരിക്കയും ബ്രസീലും കഴിഞ്ഞാൽ കോവിഡ് മരണം ഏറ്റവും അധികം ഇന്ത്യയിലാണ്. കോവിഡ് മൂലം രാജ്യത്തുടനീളം ഉണ്ടായ വിപത്തിന്റെ കണക്കെടുക്കണമെന്നും ആവശ്യമുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം മാത്രമല്ല അടിസ്ഥാന ഭരണഘടനാ അവകാശങ്ങൾ പോലും വെല്ലുവിളിക്കപ്പെടുകയാണ്. രാജ്യവ്യാപകമായി അസംബന്ധങ്ങൾ അരങ്ങു തകർക്കുകയാണ്. സാധാരണ ജീവിത സാഹചര്യങ്ങൾ പ്രതിദിനം ക്ഷയിക്കുകയും ഇന്ധന വിലക്കൊപ്പം അവശ്യവസ്തുക്കളുടെ വിലയും കുത്തനെ ഉയരുകയും ചെയ്യുന്നു. വിശന്ന വയറുമായി തൊഴിലാളികൾ നിശ്ചിത സമയത്തിനു പിന്നാലെ കഠിന പ്രയത്‌നം നടത്തുമ്പോൾ കിട്ടുന്നതോ നാമമാത്രമായ കൂലിയും.
ഇല്ലായ്മ ഒട്ടേറെ ചോദ്യങ്ങളുയർത്തുന്നു. നീതിയെക്കുറിച്ച്, പിടിപ്പുകേടുകളെക്കുറിച്ച് എല്ലാത്തിന്റെയും ഫലമായുള്ള ജനങ്ങളുടെ ദുരിതങ്ങളെപ്പറ്റി. ജനരോഷം തിളച്ചു മറിയുകയാണ്. കർഷകരുടെ സമരം ഉദാഹരണമാണ്. അനന്യമായ ക്ഷമയോടെ വയോധികരും വനിതകളും അടക്കം കർഷക ജനസഹസ്രം രാജ്യതലസ്ഥാനത്തിന്റെ അതിരുകളിൽ പ്രക്ഷോഭത്തിലാണ്.
വർഗസമരത്തിന്റെ ഉത്തമ ഉദാഹരണമായി പ്രക്ഷോഭം തുടരുന്നു. വന്യവും ക്രൂരവുമായ സാമ്പത്തിക മൂലധനത്തിന്റെ ആധിപത്യത്തിൽ ക്രിയാത്മകമായ നിക്ഷേപങ്ങളൊന്നുമില്ല, ബാങ്കുകൾ മുതലാളിത്തത്തിന്റെ അടിമകളായിരിക്കുന്നു. സ്വകാര്യതയിലേക്കും കടന്നുകയറ്റം പ്രകടമാണ്. ഒരുവൻ തന്റെ അവബോധത്തിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങളും ധാരണകളും രൂപപ്പെടുത്തുമ്പോൾ അത് ചൂഴ്ന്നെടുക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തന്നെയാണ്.