തിരുവനന്തപുരം- കേരളത്തിൽ കോവിഡ് ലോക്ഡൗൺ ഇളവുകൾ സംബന്ധിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ് അവതരിപ്പിച്ച പുതിയ നിയന്ത്രണങ്ങളുടെ പൂർണരൂപം. എവിടെയും ആൾക്കൂട്ടം അനുവദിക്കില്ലെന്നും കല്യാണത്തിനും മരണത്തിനും പരമാവധി 20പേർ മാത്രമേ പാടുള്ളൂവെന്നുമാണ് നിയന്ത്രണങ്ങളിൽ പ്രധാനപ്പെട്ടത്.
ജനസംഖ്യയിൽ 1000 പേരിൽ എത്രയാൾക്ക് പുതിയതായി രോഗം നിർണ്ണയിക്കപ്പെടുന്നുവെന്ന് കോവിഡ് നിയന്ത്രണങ്ങൾക്കായി പരിഗണിക്കും. ആരാധനാലയങ്ങളിൽ അവയുടെ വിസ്തീർണ്ണം കണക്കാക്കിയാവണം ആളുകൾ പങ്കെടുക്കേണ്ടത്. വലിയ വിസ്തീർണ്ണമുള്ളവയിൽ പരമാവധി 40 പേർക്ക് പങ്കെടുക്കാം. എല്ലാ പൊതുഗതാഗത്തിനും വാക്‌സിനേഷൻ അടിസ്ഥാനമാക്കും. സ്‌കൂൾ, കോളേജ് എന്നിവ തുറക്കില്ല. സിനിമാശാലകളും അടഞ്ഞുകിടക്കും. ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ആളെ താമസിപ്പിക്കാമെന്നും മന്ത്രി പറഞ്ഞു.
ഓണത്തിന് ലോക്ക്ഡൗൺ നിയന്ത്രണമില്ലെന്നും മന്ത്രി വ്യക്തമാക്കി. പൊതു സാഹചര്യവും വാക്‌സിനേഷന്റെ പുരോഗതിയും കണക്കിലെടുത്ത് വ്യാപാരസ്ഥാപനങ്ങൾക്ക് ഒരു പ്രദേശത്തെ ജനസംഖ്യയുടെ 1000 പേരിൽ പത്തിൽ കൂടുതൽ രോഗികൾ ഒരാഴ്ച ഉണ്ടായാൽ ട്രിപ്പിൾ ലോക്ക്ഡൗണും, മറ്റുള്ളയിടങ്ങളിൽ ആഴ്ചയിൽ 6 ദിവസം പ്രവർത്തിക്കാനുള്ള അനുമതിയും ഉണ്ടാവും. സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഞായറാഴ്ചയും പ്രവർത്തിക്കുന്നതാണ്. ഓണത്തിന്റെ തിരക്ക് കൂടി കണക്കിലെടുത്ത് 22ാം തീയ്യതി ഞായറാഴ്ചയും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
കടകളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ രാത്രി 9 മണി വരെയായിരിക്കും. ഉത്സവകാലമായതുകൊണ്ട് തന്നെ സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള നടപടികൾ വ്യാപാരസ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. ആൾക്കൂട്ടം ഒഴിവാക്കുന്നതിന് ഹോം ഡെലിവറി സൗകര്യം കഴിയാവുന്നത്ര ഇടങ്ങളിൽ വിപുലീകരിക്കണം. പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ മേൽനോട്ടം വഹിക്കുകയും ആവശ്യമായ പരിശോധന നടത്തുകയും ചെയ്യുന്നതാണ്. കടകളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ രാത്രി 9 മണി വരെ അനുവദിക്കാവുന്നതാണ്. സാമൂഹിക അകലം പാലിക്കുന്നതിനായി 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ ആയിരിക്കണം പ്രവേശനം. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പോലീസും വ്യാപാരികളുമായി ചേർന്ന് യോഗങ്ങൾ നടത്തും.
കടകൾ സന്ദർശിക്കുന്നവർ ആദ്യഡോസ് വാക്‌സിനേഷൻ എങ്കിലും എടുത്തവരോ, 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആകുന്നതായിരിക്കും അഭികാമ്യം. ഇതോടൊപ്പം അത്യാവശ്യ സാഹചര്യങ്ങളിൽ പുറത്തിറങ്ങുന്നതിനുള്ള അനുമതിയും നൽകും.
വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കും. സാമൂഹ്യപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ 60 വയസ്സിന് മുകളിൽ പ്രായമുള്ള സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും വാക്‌സിൻ ലഭ്യത അനുസരിച്ച് ഒരു നിശ്ചിത തീയതിക്കുള്ളിൽ വാക്‌സിനേഷൻ നൽകും. കിടപ്പ് രോഗികൾക്ക് എല്ലാവർക്കും സമയബന്ധിതമായി വീടുകളിൽ ചെന്ന് വാക്‌സിനേഷൻ നടത്തുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും. ആരോഗ്യവകുപ്പിന്റെ കൃത്യമായ മേൽനോട്ടത്തിൽ ഇത് നടപ്പാക്കുകയും ചെയ്യും. സ്വകാര്യ ആശുപത്രികളുടെ വാക്‌സിനേഷൻ നടത്തുന്നതിന് സ്ഥലസൗകര്യങ്ങൾ ഉൾപ്പെടെ നൽകി പ്രോത്സാഹിപ്പിക്കുന്ന നടപടി സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.