Sorry, you need to enable JavaScript to visit this website.

യൂറോപ്പില്‍ കോവിഡ് ഡ്യൂട്ടി; ലക്ഷങ്ങള്‍ തട്ടിയ സ്ഥാപന ഉടമ അറസ്റ്റില്‍

കൊച്ചി- കോവിഡിന്റെ പേരില്‍ വിദേശത്തേക്ക് വ്യാജ റിക്രൂട്‌മെന്റ് നടത്തിയ വന്‍ തട്ടിപ്പുകാരന്‍ പിടിയില്‍. എറണാകുളം ദിവാന്‍സ് റോഡില്‍  ബ്രില്ലാന്റോ  എച്ച്ആര്‍ മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമ നെടുമങ്ങാട് പനകോഡ് കരിയാട്ടി താജി മന്‍സിലില്‍ ദിലീപ് എന്ന താജുദ്ദീനെ (49)യാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതി എറണാകുളം വാരിയം റോഡില്‍ ഉദ്യോഗാര്‍ത്ഥികളെ  ആകര്‍ഷിക്കാനായി ആഡംബര ഓഫീസ് ആണ് തയ്യാറാക്കിയിരുന്നത്. ഓഫീസില്‍ ജോലിക്കായി നിര്‍ത്തിയിരിക്കുന്ന സ്റ്റാഫുകള്‍ക്കെല്ലാം ആകര്‍ഷിക്കുന്ന തരത്തിലുള്ള പേരുകളാണ് നല്‍കിയിരുന്നത്. ഓഫീസ് കാര്യങ്ങള്‍ നോക്കിയിരുന്ന സ്റ്റാഫിന്റെ നമ്പര്‍ ആണ് ഒ എല്‍ എക്‌സിലും മറ്റും പരസ്യമായി കൊടുത്തിരുന്നത്. അതില്‍ മന്ത്ര എന്നാണ് സ്റ്റാഫിന്റെ വ്യാജ പേര് നല്‍കിയിരുന്നത്. മറ്റു സ്റ്റാഫുകള്‍ക്കും  ഇയാള്‍ വ്യാജ പേരുകളാണ് ഓഫീസില്‍ നല്‍കിയിരുന്നത്.  പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍  ഇയാള്‍ക്ക് മൂന്നിലേറെ  വ്യാജ അഡ്രസ്സ് ഉള്ളതായി  കണ്ടെത്തിയിട്ടുണ്ട്. താജുദ്ദീന്‍ എന്ന പ്രതി ഇയാളുടെ പേര് ദിലീപ് എന്ന്  മാറ്റിയതായി പറയുന്നു. ഇതില്‍ അയാളുടെ  പിതാവായ മുഹമ്മദ് ഇസ്മയിലിന്റെ പേര് സഞ്ജയ് നായര്‍  എന്നും മാറ്റിയിട്ടുണ്ട്.
പ്രതി രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യ ഭാര്യ തിരുവനന്തപുരത്തും രണ്ടാം ഭാര്യ ചെന്നൈയിലും ആണ് താമസിക്കുന്നത്.
ഇംഗ്ലണ്ടിലും നെതര്‍ലന്‍ഡിലും ആശുപത്രികളിലേക്ക്  കോവിഡ് ഡ്യൂട്ടിക്കായി ആളുകളെ ആവശ്യമുണ്ടെന്നും മൂന്നുലക്ഷം രൂപ  ശമ്പളമുണ്ടെന്നും  ഒ എല്‍ എക്‌സ്    പോലുള്ള ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ വഴി പരസ്യം ചെയ്താണ്  ഉദ്യോഗാര്‍ത്ഥികളെ ചതിക്കുഴിയില്‍ വീഴ്ത്തുന്നത്.
പ്ലസ് ടു മാത്രമാണ് വിദ്യാഭ്യാസയോഗ്യത പറയുന്നത്  ഇംഗ്ലണ്ടിലേക്ക് 70000 രൂപയും  നെതര്‍ലന്‍ഡിലേക്ക് മൂന്ന് ലക്ഷം രൂപയുമാണ് സര്‍വീസ് ചാര്‍ജ്. ഇംഗ്ലണ്ടിലേക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ പതിനായിരം രൂപയും പാസ്‌പോര്‍ട്ടും നെതര്‍ലന്‍ഡിലേക്ക് മുപ്പതിനായിരം രൂപയും പാസ്‌പോര്‍ട്ടും കൊടുക്കണം
പ്രതിക്ക്  തിരുവനന്തപുരം, ചെന്നൈ, ദല്‍ഹി എന്നിവിടങ്ങളില്‍ അഡ്രസ്സ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ എച്ച് ആര്‍ കമ്പനി രജിസ്റ്റര്‍ ചെയ്തത് മറ്റൊരാളുടെ പേരിലും, ഓഫീസ് റെന്റ് എഗ്രിമെന്റ്  വേറൊരാളുടെ പേരിലുമാണ് ചെയ്തിരിക്കുന്നത്. വിദേശ റിക്രൂട്ട്‌മെന്റ് നടത്തുന്നതിനുള്ള  യാതൊരുവിധ  ലൈസന്‍സും  ടിയാന്റെ കമ്പനിക്ക് ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്. പോലീസ് അറസ്റ്റ് ചെയ്തു  സ്ഥാപനത്തില്‍ കൊണ്ടു വരുമ്പോഴാണ് ഇയാളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ ഓഫീസ് സ്റ്റാഫുകള്‍ അറിയുന്നത്.
 ഒരാഴ്ചയായി പ്രതിയുടെ  ഓഫീസ് പോലീസ് നിരീക്ഷണത്തിലായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച്  ഓഫീസ് തുറന്നു എന്ന കാരണത്തില്‍ ഓഫീസില്‍ കയറി  പ്രതിയുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. തുടര്‍ന്ന് ഓഫീസ് സ്റ്റാഫ് മുഖേന  കോവിഡ് ലംഘനത്തിന്  പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട് എന്ന്  അറിയിക്കുകയും ചെയ്തു. സ്റ്റേഷനില്‍ വന്ന്  ഫൈന്‍ അടക്കണമെന്നും അല്ലെങ്കില്‍ അഡ്രസ്സില്‍  പോലീസ് പോകുമെന്നും അറിയിച്ചു. വ്യാജ അഡ്രസ്സ് ആയതിനാല്‍  പ്രതി ഫൈന്‍ അടക്കുമെന്ന് പോലീസിന് ഉറപ്പായിരുന്നു.  നേരിട്ട് വന്നാല്‍ ഐഡി കാര്‍ഡിന്റെ ആവശ്യമില്ലെന്നും പണം അടയ്ക്കണമെന്നും പോലീസ് അറിയിച്ചു. തുടര്‍ന്നാണ് പ്രതി എറണാകുളത്ത് എത്തുന്നതും പോലീസ് പിടിയിലായതും.
എറണാകുളം  സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍  കെ ലാല്‍ജിയുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍  എസ് വിജയ ശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്  പ്രതിയെ പിടികൂടിയത്.

 

Latest News