ലഹരിമൂത്ത് ട്രാഫിക് സിഗ്‌നലില്‍ നൃത്ത ചെയ്ത സംവിധായകന്‍  അറസ്റ്റില്‍

തൃശൂര്‍- ലഹരിമരുന്ന് ഉപയോഗത്തിനു ശേഷം ട്രാഫിക് സിഗ്‌നലിന്റെ തൂണില്‍ പിടിച്ച് നൃത്തം ചെയ്ത ടെലിഫിലിം സംവിധായകന്‍ അറസ്റ്റില്‍. എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജ് (34) ആണ് അറസ്റ്റിലായത്. ഇയാളുടെ വസ്ത്രത്തിനുള്ളില്‍നിന്ന് രണ്ടു ഗ്രാം മെത്തലിന്‍ ഡയോക്‌സി ആഫിറ്റാമിന്‍ (എംഡിഎംഎ) എന്ന ന്യൂജനറേഷന്‍ ലഹരി മരുന്ന് കണ്ടെത്തി.
ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചാലക്കുടി ഡിവൈഎസ്പി സി.ആര്‍.സന്തോഷും സംഘവും കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ രണ്ടരയോടെ മടങ്ങുന്നതിനിടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഇവരുടെ വാഹനം ചിറങ്ങര ജംക്ഷനില്‍ എത്തിയപ്പോള്‍ സര്‍വീസ് റോഡില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരുന്നു. കാറിന്റെ മുന്നില്‍ ഒരാള്‍ നില്‍ക്കുന്നുണ്ട്. ട്രാഫിക് സിഗ്‌നലിന്റെ തൂണില്‍ പിടിച്ച് ഇയാള്‍ നൃത്തം ചെയ്യുന്നുണ്ടായിരുന്നു.
പോലീസ് ഉദ്യോഗസ്ഥര്‍ കാറിന്റെ അടുത്തെത്തി കാര്യങ്ങള്‍ ചോദിച്ചു. കാറിനുള്ളില്‍ ഒരു യുവതിയെ കണ്ടു. മോഡലിങ് ആണ് ജോലിയെന്ന് പറഞ്ഞു. ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു. നൃത്തം ചെയ്തിരുന്നയാള്‍ വിഷ്ണുരാജായിരുന്നു. രണ്ടു ഹ്രസ്വചിത്രങ്ങള്‍ ലഹരിയ്‌ക്കെതിരെ സംവിധാനം ചെയ്തിട്ടുണ്ട് വിഷ്ണുരാജ്. ലഹരി മരുന്ന് ഉപയോഗിച്ചതിന്റെ പ്രകടനമായിരുന്നു സിഗ്‌നല്‍ തൂണിലെ നൃത്തം.
പുതിയ ഹൃസ്വചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുടയിലെ കഥാകൃത്തിന്റെ വീട്ടിലേക്കുള്ള വഴിയാണ് ലഹരി ഉപയോഗിച്ചതും നടുറോഡില്‍ നൃത്തം ചെയ്തതും. മഹാരാഷ്ട്ര റജിസ്‌ട്രേഷനുള്ള കാറിലായിരുന്നു ഇവരുടെ യാത്ര. ലഹരിമരുന്ന് കിട്ടിയതോടെ വിഷ്ണുരാജിനെ കൊരട്ടി ഇന്‍സ്‌പെക്ടര്‍ ബി.കെ.അരുണും സംഘവും കസ്റ്റഡിയിലെടുത്തു. കാറും പിടിച്ചെടുത്തു.
ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. യുവാക്കളെ ലഹരി ഉപയോഗത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ഹ്രസ്വചിത്രമെടുത്ത ആള്‍തന്നെയാണ് ലഹരിയുമായി പിടിയിലായത്. ദമ്പതികള്‍ക്ക് ലഹരി ഉപയോഗത്തില്‍ പങ്കില്ലാത്തതിനാല്‍ പോലീസ് വിട്ടയച്ചു.
 

Latest News