Sorry, you need to enable JavaScript to visit this website.

ഭര്‍തൃ സഹോദരനുമായി അവിഹിത ബന്ധം ആരോപിച്ച് വിധവയുടെ മുടി മുറിച്ചു നാടുകടത്തി

കൊല്‍ക്കത്ത- ഭര്‍തൃ സഹോദരനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് മറ്റൊരു ഭര്‍തൃസഹോദരനും സംഘവും വിധവയായ യുവതിയെ ക്രൂരമായി മര്‍ദിച്ച് മുടി വെട്ടിമുറിച്ച് നാട്ടില്‍ നിന്ന് ആട്ടിയോടിച്ചു. ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ദാബുവിലാണ് സംഭവം. 40നു മുകളില്‍ പ്രായമുള്ള യുവതിയുടെ ഭര്‍ത്താവ് മൂന്ന് വര്‍ഷം മുമ്പ് മരിച്ചിരുന്നു. ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ തന്നെയാണ് ഇവര്‍ തന്റെ രണ്ട് ആണ്‍മക്കള്‍ക്കൊപ്പം കഴിഞ്ഞിരുന്നത്. ഇതിനിടെ ഭര്‍ത്താവിന്റെ മൂത്ത സഹോദരന്‍ പരിതോഷ് സര്‍ദാര്‍ വിവാഹ വാഗ്ദാനവുമായി സമീപിച്ചപ്പോള്‍ യുവതി നിരസിച്ചു. ഇതോടെ ക്ഷുഭിതനായ പരിതോഷ് താനുമായുള്ള വിവാഹത്തിന് സമ്മതിപ്പിക്കാന്‍ യുവതിയെ മര്‍ദിക്കുകയും ചെയ്തിരുന്നു. സമ്മതിച്ചില്ലെങ്കില്‍ നാട്ടില്‍ നിന്ന് ഓടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ യുവതി പരിതോഷിനെതിരെ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണവും ആരംഭിച്ചു. കേസിലെ ഏഴു പ്രതികളില്‍ രണ്ടു പേര്‍ അറസ്റ്റിലുമായി.

ഈ ഘട്ടത്തിലാണ് ഭര്‍ത്താവിന്റെ മറ്റൊരു സഹോദരനായ ഖുദിറാം സര്‍ദാര്‍ യുവതിയെ സഹായിക്കാന്‍ രംഗത്തെത്തിയത്. ജൂലൈ 28 ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ഖുദിറാം യുവതിയുടെ മുറിയിലെത്തി ഫോണില്‍ യുവതിയുടെ അമ്മയെ വിളിച്ച് കണക്ട് ചെയ്തു. ഇതിനിടെ പരിതോഷും മറ്റു പ്രതികളും ചേര്‍ന്ന് യുവതിയുടെ മുറിയില്‍ കയറി ഖുദിറാമും യുവതിയും തമ്മില്‍ അവിഹിത ബന്ധം ആരോപിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇരുവരേയും സംഘം മര്‍ദിക്കുകയും അടിച്ചോടിക്കുകയും ചെയ്തു. ഇതിനിടെ യുവതിയുടെ മുടിയും പ്രതികള്‍ മുറിച്ചു മാറ്റുകയായിരുന്നു.
 

Latest News