മലപ്പുറത്ത് രോഗ വ്യാപന നിരക്ക് ഉയരുന്നു; അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം- ജില്ലയില്‍ കോവിഡ് വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ഒരു കാരണവശാലും ലംഘിക്കരുത്. രോഗ നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.

അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. പ്രത്യേക പരിഗണന ആവശ്യമായ മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, നിത്യ രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ നേരിട്ടു സന്ദര്‍ശിക്കുന്നതില്‍ നിന്ന് പുറത്തു നിന്നുള്ളവര്‍ വിട്ടു നില്‍ക്കണം. വീടുകളിലും വൈറസ് വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത പുലര്‍ത്തണം. ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതിലൂടെ മാത്രമെ നിലവിലെ ആരോഗ്യ ഭീഷണി മറികടക്കാനാകൂ. രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് മറച്ചുവെയ്ക്കാതെ പരിശോധനക്ക് വിധേയരാകണമെന്നും ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗവും ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
 

Latest News