ഹായിൽ- മരുഭൂമിയിൽ കുടുങ്ങി മരണത്തെ മുഖാമുഖം കണ്ട രണ്ടു വിദേശികൾക്ക് സൗദി പൗരൻ രക്ഷകനായി. ഹായിലെ നുഫൂദ് മരുഭൂമിയിലാണ് ആഫ്രിക്കക്കാർ കുടുങ്ങിയത്. കൊടുംചൂടിൽ ഹായിലിനു വടക്ക് മരുഭൂമിയിലൂടെ തുടർച്ചയായി രണ്ടു ദിവസം കാൽനടയായി താണ്ടി തീർത്തും പരവശരായ വിദേശികൾ വെള്ളവും ഭക്ഷണവും തീർന്നതിനാൽ മരണവക്ത്രത്തിലായിരുന്നു. വെള്ളവും മറ്റു അടിയന്തര സഹായങ്ങളും വിദേശികൾക്ക് നൽകിയ സൗദി പൗരൻ ഇരുവരെയും ജുബ്ബ ആശുപത്രിയിലേക്ക് നീക്കി. ആശുപത്രിയിൽ വെച്ച് ആവശ്യമായ ചികിത്സയും പരിചരണവും ലഭിച്ച ഇരുവരുടെയും ആരോഗ്യനില ഭദ്രമായിട്ടുണ്ട്.