കൊച്ചി- കിറ്റെക്‌സിനെ വ്യവസായം തുടങ്ങാൻ ശ്രീലങ്കയിലേക്ക് ക്ഷണിച്ച് ലങ്കൻ സർക്കാർ. ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോ.ദൊരൈസ്വാമി വെങ്കിടേശ്വരൻ കൊച്ചിയിലെത്തി കിറ്റെക്‌സ് മാനേജിങ് ഡയറക്ടർ സാബു എം.ജേക്കബുമായി കൂടിക്കാഴ്ച നടത്തി.
കിറ്റെക്‌സിന്റെ 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയ്ക്ക് ദൊരൈസ്വാമി പൂർണ പിന്തുണ വാദ്ഗാനം ചെയ്തു. കമ്പനിയ്ക്ക് ലങ്കയിൽ മികച്ച സൗകര്യങ്ങൾ ഒരുക്കാമെന്ന് വെങ്കിടേശ്വരൻ ഉറപ്പ് നൽകിയായി കിറ്റെക്‌സ് വ്യക്തമാക്കി. കയറ്റുമതി അധിഷ്ഠിത വസ്ത്ര നിർമ്മാണ മേഖലയിൽ ഏഷ്യയിലെ തന്നെ മുൻനിര രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക. നേരത്തെ ബംഗ്ലാദേശും കിറ്റെക്‌സിനെ ക്ഷണിച്ച് സന്ദേശം അയച്ചിരുന്നു. തമിഴ്‌നാട്, മധ്യപ്രദേശ്, ആന്ധ്ര, കർണാടക ഉൾപ്പെടെയുള്ള എട്ട് സംസ്ഥാനങ്ങൾ കിറ്റക്‌സിനെ വ്യവസായം തുടങ്ങാൻ ക്ഷണിച്ചിട്ടുണ്ട്. ഇതിൽ തെലങ്കാനയുടെ ക്ഷണം സ്വീകരിച്ച കിറ്റെക്‌സ് കകാതിയ മെഗാ ടെക്‌സ്റ്റൈൽസ് പാർക്കിൽ ആയിരം കോടിയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. കിറ്റെക്സ് പദ്ധതിക്കായുള്ള നടപടികൾ തെലങ്കാന സർക്കാർ ദ്രുതഗതിയിൽ പൂർത്തിയാക്കി വരികയാണ്. തൊഴിൽ നൈപുണ്യമുള്ള ജീവനക്കാർക്കായുള്ള അഭിമുഖവും നടന്നുവരുന്നു. ഗീസുഗോണ്ടയിൽ നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ നടക്കുന്ന അഭിമുഖത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. 4000 പേർക്ക് തൊഴിൽ സാധ്യതയുള്ള അപ്പാരൽ പാർക്കാണ് കകാതിയ മെഗാ ടെക്സ്‌റ്റൈൽ പാർക്കിൽ കിറ്റെക്സ് ആരംഭിക്കുന്നത്.