Sorry, you need to enable JavaScript to visit this website.

പ്രതിഭയുടെ കൈയൊപ്പ്  

സുബൈർ മാടായി
സുബൈർ മാടായി കുടുംബത്തോടൊപ്പം

പോലീസ് ഓഫീസറാകാൻ ആഗ്രഹിച്ച് അഭിഭാഷകനായി മാറുകയും ഒടുവിൽ പ്രവാസ ലോകത്തെ പ്രമുഖ ഓയിൽ കമ്പനിയിൽ ജോലി കണ്ടെത്തുകയും ചെയ്ത ബഹുമുഖ പ്രതിഭയാണ് സുബൈർ മാടായി.
ചെറുപ്പത്തിൽ പോലീസ് ഇൻസ്‌പെക്ടറാകണമെന്നാണ് ആഗ്രഹിച്ചത്. ശാരീരിക ക്ഷമതയും ആകാരവുമൊക്കെ അനുകൂലമായതിനാൽ ചെറുപ്പം മുതലേ ബോഡി ബിൽഡിംഗിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഉഡുപ്പി ലോ കോളേജിൽ പഠിക്കുമ്പോൾ മിസ്റ്റർ കോളേജായിരുന്നു. ഭക്ഷണം കഴിച്ചില്ലെങ്കിലും ജിമ്മിൽ പോകുന്നത് ഒഴിവാക്കുവാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല.
എന്നാൽ വക്കീലാകാനായിരുന്നു സുബൈറിന്റെ നിയോഗം. 1990 ൽ എൻറോൾ ചെയ്തു. ആയിടക്കാണ് ഗൾഫ് കമ്പം തോന്നി യു.എ.ഇയിലെത്തുകയും പ്രശസ്തമായ ഡോൾഫിൻ എനർജിയിൽ ജോലി ലഭിക്കുകയും ചെയ്തത്. കുറഞ്ഞ കാലം കൊണ്ട് മികച്ച ജീവനക്കാരനായി അംഗീകാരം നേടിയതുകൊണ്ടാകാം 2004 ൽ അബുദാബിയിലെ ബോസ് ഖത്തറിലേക്ക് മാറിയപ്പോൾ സുബൈറിനേയും ഖത്തറിലേക്ക് കൂട്ടിയത്. സജീവമായ ഖത്തറിലെ പ്രവാസ ഭൂമികയിലാണ് സുബൈറിന്റെ വൈവിധ്യമാർന്ന സംഗീത കലാപ്രവർത്തനങ്ങൾ പുഷ്‌കലമായത്.


പാട്ടുകളോട് സുബൈറിന് ചെറുപ്പത്തിലേ കമ്പമുണ്ടായിരുന്നു. ഉമ്മ ഫാത്തിമ സബീന പാട്ടുകളൊക്കെ മനോഹരമായി പാടുന്നത് കേട്ടുകൊണ്ടാണ് സുബൈർ വളർന്നുവന്നത്. മാപ്പിളപ്പാട്ടുകളും സിനിമാ പാട്ടുകളും ഒരുപോലെ ഇഷ്ടപ്പെടുന്ന സുബൈർ വീട്ടിൽ സ്വന്തമായി സ്റ്റുഡിയോ സജ്ജീകരിക്കുകയും സംഗീത രംഗത്ത് സജീവമാവുകയും ചെയ്താണ് ഖത്തറിലെ പ്രവാസ ജീവിതത്തിലെ വരണ്ട നിമിഷങ്ങളെ ധന്യമാക്കിയത്. മികച്ച ഡ്രമ്മറായും സുബൈർ ശ്രദ്ധേയനാണ്.
ചില സംഗീത ആൽബങ്ങളും ഹ്രസ്വ ചിത്രങ്ങളുമായി ഖത്തറിലെ കലാരംഗത്ത് സാന്നിധ്യം അടയാളപ്പെടുത്തിയ സുബൈറും കുടുംബവും വിവിധ മേഖലകളിൽ സജീവമാണ്. സുബൈറിന്റെ ഭാര്യ ആരിഫ ഹ്രസ്വചിത്രത്തിൽ മികച്ച സംവിധായകക്കുള്ള പുരസ്‌കാരം നേടിയപ്പോൾ മകൻ താസിം സുബൈർ മികച്ച നടനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. ജാസിം സുബൈർ നൃത്തത്തിലും ആസിം സുബൈർ പാട്ടിലുമാണ് മികവ് പുലർത്തുന്നത്. ഖത്തർ ട്രാഫിക് വകുപ്പിന്റെ ബോധവൽക്കരണത്തിനുപയോഗിച്ച മിസ് യു പാ എന്ന ഹ്രസ്വ ചിത്രത്തിൽ മികച്ച അഭിനയത്തിനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. 


സംഗീതത്തോടുള്ള അദമ്യമായ ആഗ്രഹം കാരണം കലാഭവൻ ഗീത ടീച്ചറുടെ കീഴിൽ 4 വർഷം കർണാടിക് സംഗീതം പഠിച്ചിട്ടുണ്ട്. ഫാസിൽ, ടോണി എന്നീ കൂട്ടുകാരൊടൊപ്പം ചേർന്ന് രൂപീകരിച്ച മ്യൂസിക് ബാൻഡായ സാമ്പാർ സുബൈറിന്റെ മറ്റൊരു ശ്രദ്ധേയമായ പ്രവർത്തനമാണ്. ഗാനരചനയും സംഗീതവും നൽകി സുബൈർ ചിട്ടപ്പെടുത്തിയ മൊഞ്ചത്തിക്കുട്ടി എന്ന ആൽബവും പ്രത്യേക പരാമർശമർഹിക്കുന്നു.
സംഗീത സപര്യയും ഹ്രസ്വ ചിത്രങ്ങളും ആൽബങ്ങൾക്കുമൊക്കെ അപ്പുറം സുബൈർ മാടായി എന്ന കലാകാരൻ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത് യ.മയൗ എന്ന ശ്രദ്ധേയമായ ചിത്രവുമായി ബന്ധപ്പെട്ടാണ്. അടുത്ത് തന്നെ പുറത്തിറങ്ങാനിരിക്കുന്ന ഈ ചിതം പ്രമേയത്തിന്റെ വൈവിധ്യം കൊണ്ടും സന്ദേശത്തിന്റെ പ്രാധാന്യം കൊണ്ടും ഇതിനകം തന്നെ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് സുബൈറാണ്. 121 മീഡിയ മൻസൂർ അലിയുമായി സഹകരിച്ച് റിലീസിനൊരുങ്ങുന്ന ചിത്രത്തിലെ മൂന്ന് പാട്ടുകളും രചിച്ചതും സംഗീതം നൽകിയതും സുബൈർ തന്നെയാണ്. എവിടെയോ ജനിച്ച് എവിടെയോ ജീവിക്കുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു. എന്ന് തീരുമെന്നറിയാത്ത ഈ ജീവിത യാത്രയുടെ അവസാനം വരെ നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം. ഒന്നിനോട് ഒന്ന് ചേർന്നുകൊണ്ട് വൺ ടു വൺ മീഡിയ നിങ്ങൾക്ക് വേണ്ടി ഒരുക്കിയ ബി. അബു എന്ന സിനിമ ഹൃദയ സ്പർശിയായ ഒരു കുടുംബ ചിത്രമാണ്. ഇത് വെറും അബുവിന്റെയോ ബാബുവിന്റെയോ കഥയല്ല, മറിച്ച് നമ്മൾ ഓരോരുത്തരുടെയും കഥയാണ് എന്നാണ് സിനിമയെക്കുറിച്ച് പിന്നണി പ്രവർത്തകർ പറയുന്നത്.


പ്രവാസ ലോകത്ത് ജീവിക്കുന്ന ബാബുവിന്റേയും അബുവിന്റേയും അതിരുകളില്ലാത്ത സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും മനോഹര ചിത്രമാണ് യ.മയൗ.ബി ക്ക് ശേഷമുള്ള ഒരു ഫുൾ സ്റ്റാപ്പെടുത്ത് മാറ്റിയാൽ ഒന്നാകുന്ന മാനവിക സ്‌നേഹം അടിവരയിടുന്ന ചിത്രം. സമകാലിക ലോകത്ത് ഏറെ പ്രസക്തവും പ്രധാനവുമായ പല ആശയങ്ങളും സന്ദേശങ്ങളും സോദ്ദോശ്യപരമായി അടയാളപ്പെടുത്തുന്നു എന്നിടത്താണ് ഈ ചിത്രം ഏറെ ശ്രദ്ധേയമാകുന്നത്.
ഖത്തറിലെ ശ്രദ്ധേയ കലാകാരന്മാരായ അൻവർ ബാബു, ആഷിഖ് മാഹി, ബിന്ദു കരുൺ, ജിൽന സുമേഷ്, താസിം സുബൈർ, വൈഷ്ണവ് തുടങ്ങിയവരുടെ സാന്നിധ്യവും ചിത്രത്തെ സവിശേഷമാക്കുന്നു.

 

Latest News