റിയാദ് - ഹവാല ഇടപാട് മേഖലയിൽ പ്രവർത്തിച്ച ആറംഗ ഇന്ത്യൻ സംഘത്തെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് മേജർ ഖാലിദ് അൽകുറൈദിസ് അറിയിച്ചു. ഇരുപതു മുതൽ മുപ്പതു വരെ വയസ് പ്രായമുള്ള സംഘം, ഇഖാമ നിയമ ലംഘകരിൽ നിന്ന് പണം ശേഖരിച്ച് വിദേശത്തേക്ക് അയക്കുകയാണ് ചെയ്തിരുന്നത്. സൗദി പൗരന്റെ ഉടമസ്ഥതയിലുള്ള ഇറക്കുമതി സ്ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടു വഴിയാണ് സംഘം പണം വിദേശത്തേക്ക് അയച്ചിരുന്നത്.
വിദേശങ്ങളിൽ നിന്ന് ചരക്കുകൾ ഇറക്കുമതി ചെയ്യാനെന്ന വ്യാജേനെയാണ് സൗദി പൗരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട് പ്രതികൾ കുഴൽപണ ഇടപാടുകൾക്ക് ദുരുപയോഗിച്ചിരുന്നത്. അറസ്റ്റിലായ പ്രതികളുടെ പക്കൽ 34,13,248 റിയാൽ കണ്ടെത്തി. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി നിയമ നടപടികൾക്ക് പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് പറഞ്ഞു.