ഫുജൈറ- ഈദ്ഗാഹിന് പിറകുവശത്ത് സ്വദേശി യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിലായി. 31 കാരനായ ചൈനക്കാരനാണ് പോലീസ് പിടിയിലായത്. 48 മണിക്കൂറിനകം പ്രതിയെ പിടികൂടാൻ സാധിച്ചുവെന്നത് പോലീസിന് നേട്ടമായി. മോഷണ ശ്രമമാണ് കൊലപാതകത്തിന് കാരണം.
കഴിഞ്ഞ ശനിയാഴ്ചയാണ് ഈദ്ഗാഹിന് പിറകുവശത്ത് 39 വയസ്സുകാരനായ സ്വദേശിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ച ഉടൻ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് പരിശോധനയിൽ സംഭവം കൊലപാതകമാണെന്ന് വ്യക്തമായതായി പോലീസ് മേധാവി ബ്രിഗേഡിയർ ഹാമിദ് മുഹമ്മദ് അൽയമഹി പറഞ്ഞു.
ഈദ്ഗാഹിന് പിറകുവശത്തെ വെളിച്ചമില്ലാത്ത വിജനമായ സ്ഥലത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. സമീപത്ത് എൻജിൻ ഓഫാക്കാതെ പാർക്ക് ചെയ്തിരുന്ന കൊല്ലപ്പെട്ട യുവാവിന്റെ വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.
ഒരു വില്ലയിൽനിന്ന് നേരത്തെ മോഷ്ടിച്ച തോക്ക് ഉപയോഗിച്ചാണ് യുവാവിനെ വെടിവെച്ചതെന്ന് പ്രതി സമ്മതിച്ചു. സ്വദേശിയുടെ പഴ്‌സും വ്യക്തിഗത വസ്തുക്കളും പോലീസ് കണ്ടെടുത്തു. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ പോലീസ് നിയമ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അഹമ്മദ് അൽശാഇറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.