Sorry, you need to enable JavaScript to visit this website.

ഒമാനിൽ കനത്ത മഴ തുടരുന്നു; ജന ജീവിതം താളെ തെറ്റി

കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളിൽ സുരക്ഷാ വിഭാഗം രക്ഷാപ്രവർത്തനം നടത്തുന്നു.

മസ്‌കത്ത്- ഒമാന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു. കോവിഡ് വ്യാപനം കാരണം പ്രഖ്യാപിച്ച ലോക്ഡൗണിലും കനത്ത മഴയിലും ജനജീവിതം ദുസ്സഹമായി. ജൂലൈ 24 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും ഒടവിലത്തെ റിപ്പോർട്ട്. ഒമാന്റെ വടക്ക്, തെക്ക് ഭാഗങ്ങളിലും താഴ്‌വാരങ്ങളിലും ഇടിമിന്നലോടെയുള്ള മഴ തുടരും. തീരദേശങ്ങളിലും മഴ പെയ്യും. തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്നും കടലിൽ ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിലൂടെയുള്ള സഞ്ചാരം പരമാവധി ഒഴിവാക്കണമെന്നും യാത്ര ചെയ്യുന്നവർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പ് ഒഴുക്കിൽപെട്ട നിരവധി പേരെ രക്ഷപ്പെടുത്തിയിരുന്നു. രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിക്കുകയും ചെയ്തു. 

ഏതാനും ദിവസമായി തുടരുന്ന മഴ ഒമാനിലെ സാധാരണ ജീവിതത്തിന്റെ താളം തെറ്റിച്ചിരിക്കുകയാണ്. ജലനിരപ്പ് ഉയർന്ന ജനവാസ കേന്ദ്രങ്ങളിൽനിന്ന് സുരക്ഷാ വിഭാഗം പ്രത്യേക ബോട്ടുകളിൽ എത്തി ആളുകളെ മാറ്റിപ്പാർപ്പിച്ചു. സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റിയുടെ റെസ്‌ക്യൂ ടീമുകളാണ് രക്ഷാപ്രവർത്തനത്തന് നേതൃത്വം നൽകുന്നത്. അസാധാരണമായ ഇടിമിന്നൽ, വാദികളിൽ രൂപപ്പെടുന്ന വെള്ളപ്പാച്ചിലുകൾ, കടൽക്ഷോഭം എന്നിവയിൽ പൊതുജനം ജാഗ്രത പുലർത്തണമെന്ന് ഒമാൻ സിവിൽ ഡിഫൻസ് സമിതി നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. 

വാഹനങ്ങൾ താഴ്‌വരകൾ മുറിച്ചു കടക്കുന്നത് സുരക്ഷാ നിർദേശം അനുസരിച്ചു മാത്രമായിരിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ വീടിനു പുറത്ത് പോകാൻ പാടുള്ളൂവെന്നും സുരക്ഷിതരായി വീടിനുള്ളിൽ തന്നെ കഴിയണമെന്നും അറിയിപ്പിൽ വ്യക്തമാക്കി. 

അതിനിടെ കഴിഞ്ഞ ദിവസം വെള്ളപ്പാച്ചിലിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരെയാണ് വെള്ളപ്പാച്ചിലിൽ കാണാതായത്. ഇവർക്കായി റോയൽ ഒമാൻ പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തെക്കൻ ശർഖിയയിൽ സൂർ വിലായത്തിലെ വാദി ബുക്വാലയിൽ നിന്നാണ് ഈ ഒമാൻ സ്വദേശിനിയുടെ ജഡം കണ്ടെടുത്തതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. കാണാതായ നാലാമന് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. 

 

Latest News