കോഴിക്കോട്ട് കോഴിക്ക്  തീവില, ബഹിഷ്‌ക്കരിയ്ക്കാനൊരുങ്ങി ഹോട്ടലുകള്‍

കോഴിക്കോട്- ബ്രോയിലര്‍ കോഴിയിറച്ചി വിലയില്‍ വന്‍ കുതിപ്പ്. രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടിയത് ഇരട്ടിയോളം. കോഴിക്കോട്ട് പ്രാദേശിക വിപണിയില്‍ കോഴിയ്ക്ക് 190, 200 രൂപ വരെയായി. രണ്ടാഴ്ച മുമ്പ് 130 രൂപയ്ക്ക് വിറ്റിരുന്ന സാധനമാണിത്. 
വിലതാങ്ങാന്‍ കഴിയാതെ കോഴിയിറച്ചി ബഹിഷ്‌കരിക്കാനുള്ള ആലോചനയില്‍ കൊച്ചിയിലെ ഹോട്ടലുടമകള്‍. കിലോയ്ക്ക് 80- 90 രൂപയായിരുന്ന കോഴിയിറച്ചിക്കു നിലവില്‍ 140-160 രൂപയാണ്. ചിക്കന്‍ മീറ്റിനു വില കിലോയ്ക്ക് 200 രൂപയിലെത്തി. ലഭ്യതക്കുറവു ചൂണ്ടിക്കാട്ടിയാണു വിലകൂട്ടുന്നത്.ഇതര സംസ്ഥാന ചിക്കന്‍ ലോബിയാണ് സംസ്ഥാനത്ത് കോഴിയിറച്ചി ലഭ്യത കുറയ്ക്കുന്നതിനു പിന്നില്‍. കേരളത്തില്‍ വില്‍ക്കുന്ന 80% ഇറച്ചിക്കോഴികളുടെയും വരവ് തമിഴ്‌നാട്ടില്‍നിന്നാണ്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഹോട്ടലുകളില്‍ ചെലവു കുറഞ്ഞതോടെ ചിക്കന് ഡിമാന്‍ഡ് കുറഞ്ഞിരുന്നു.
സംസ്ഥാനത്തെ 40 ശതമാനം ചിക്കന്‍ ഉപഭോഗവും ഹോട്ടലുകളെയും കാറ്ററിങ് യൂണിറ്റുകളെയും കേന്ദ്രീകരിച്ചാണ്. ഇവയുടെ പ്രവര്‍ത്തനം നിലച്ചതോടെ ചിക്കന്‍ ഉപയോഗം കൂപ്പുകുത്തി. മുന്‍ സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടപ്പാക്കിയ കേരളാ ചിക്കന്‍ സംരംഭങ്ങളും നിലച്ചമട്ടാണ്. കിലോയ്ക്ക് 79 രൂപയ്ക്ക് ചിക്കന്‍ ലഭ്യമാക്കുന്ന പദ്ധതിയായിരുന്നു ഇത്. ഇതര സംസ്ഥാന ലോബിയാണ് ഇതും തകര്‍ത്തത്.
സംസ്ഥാന സര്‍ക്കാര്‍ ഇടപെടാതിരിക്കുന്നതാണ് കോഴിയിറച്ചിയുടെ വിലക്കുതിപ്പിനു കാരണമെന്ന് കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ഈ നിലയ്ക്കാണ് പോകുന്നതെങ്കില്‍ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്‌കരിക്കേണ്ടിവരുമെന്നും സംഘടന അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പാഴ്‌സല്‍, ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലാണ് ഹോട്ടലുകളില്‍ കച്ചവടം. പാഴ്‌സലില്‍ ഏറിയ പങ്കും ചിക്കന്‍ വിഭവങ്ങളുമാണ്. തദ്ദേശ കോഴി ഫാമുകളില്‍നിന്നു വിപണിയില്‍ ചിക്കന്‍ എത്തിക്കണമെന്നാണു സംഘടനയുടെ ആവശ്യം.


 

Latest News