കോടതിയുടെ സമയം പാഴാക്കുന്നു; പിന്നോക്ക സംവരണത്തിനെതിരായ ഹരജി തള്ളി

കൊച്ചി-പിന്നോക്ക വിഭാഗങ്ങളുടെ സംവരണത്തിനെതിരെ നല്‍കിയ ഹരജി ഹൈക്കോടതി ചെലവ് സഹിതം തള്ളി. മുസ് ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. സമാനമായ ഹരജി മുന്‍പു തള്ളിയിട്ടുള്ളതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.  
കോടതിയുടെ സമയം പാഴാക്കുകയാണെന്നു വ്യക്തമാക്കിയാണ് കോടതി ഹരജി പിഴയോടുകൂടി തള്ളിയത്. മുസ് ലിംകളിലെയും ക്രിസ്ത്യന്‍ സമുദായത്തിലെ ചില വിഭാഗങ്ങളുമാണ് സംവരണ പട്ടികയിലുള്ളതെങ്കിലും ജോലിയില്‍ ഇക്കൂട്ടര്‍ക്ക് മതിയായ പ്രാതിനിധ്യമുണ്ടെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. സാമൂഹിക പിന്നോക്കാവസ്ഥയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയും മാത്രം പരിഗണിച്ചു സംവരണം നല്‍കാന്‍ പാടില്ലെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. 2001 ലെ സെന്‍സസ് പ്രകാരം മുസ്്‌ലിം സമുദായം മുന്നോക്ക സമുദായങ്ങളെ പോലെ തന്നെ സാമൂഹികമായും വിദ്യാഭ്യാസപരമായും മുന്നോക്കാവസ്ഥയിലാണെന്നും ചൂണ്ടിക്കാണിച്ചു.

ഏതെങ്കിലും മതവിഭാഗങ്ങള്‍ക്ക് പിന്നോക്കാവസ്ഥ പരിഗണിച്ചു സംവരണം നല്‍കുന്നതിനു തടസമില്ലെന്നു സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്്. എന്നാല്‍ ഏതെങ്കിലും മതവിഭാഗം പിന്നോക്കമാണെന്നു കണ്ടെത്തുന്നതിനു സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നു ഹരജിയില്‍ പറഞ്ഞിരുന്നു.

 

Latest News