കാട്ടുപോത്തിനെ വേട്ടയാടിയ സംഘത്തിലെ ഒരാള്‍ പിടിയില്‍

വയനാട്ടിലെ ബാവലിക്കു സമീപം നായാട്ടുകാര്‍ വെടിവെച്ചുകൊന്ന കാട്ടുപോത്ത്.

മാനന്തവാടി-വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചില്‍പ്പെട്ട ബാവലി അമ്പത്തിയെട്ടാംമൈലില്‍ കാട്ടുപോത്തിനെ വേട്ടയാടിയ ആറംഗസംഘത്തിലെ ഒരാള്‍ പിടിയില്‍. പടിഞ്ഞാറത്തറ മുണ്ടക്കുറ്റി തിരുവങ്ങാട് മൊയ്തീനെയാണ് (46) ബാവലി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.എ.രാമകൃഷ്ണന്‍, കെ.എ.കുഞ്ഞിരാമന്‍, നന്ദകുമാര്‍, വാച്ചര്‍മാരായ ബി.സി.രഘു, രാമകൃഷ്ണന്‍ കക്കേരി എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്. ഞായറാഴ്ച രാത്രിയാണ് നായാട്ടുസംഘം കാട്ടുപോത്തിനെ വെടിവെച്ചുകൊന്നത്. വെടിയൊച്ചകേട്ട് വനപാലകര്‍ എത്തുമ്പോള്‍ നായാട്ടുസംഘം പോത്തിനെ ഇറച്ചിയാക്കുകയായിരുന്നു. മൊയ്തീന്‍ ഒഴികെ നായാട്ടുസംഘത്തിലുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാണ്. എട്ടു വയസു മതിക്കുന്ന കാട്ടുപോത്താണ് തോക്കിനു ഇരയായത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ജഡം വനത്തില്‍ ഉപേക്ഷിച്ചു.

 

 

Latest News