കുഞ്ഞിന്‍റെ ചികിത്സയുടെ പേരില്‍ ഫേസ്ബുക്ക് വഴി തട്ടിപ്പ്, അമ്മയും മകളും അറസ്റ്റില്‍

കൊച്ചി- സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുഞ്ഞിന്റെ ചികില്‍സാ വിവരങ്ങള്‍ ശേഖരിച്ച് ആള്‍മാറാട്ടം നടത്തി സമൂഹ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ അമ്മയും മകളും  അറസ്റ്റില്‍.

എരൂര്‍ ഷാസ് മിസ്റ്റിക് ഹെയ്റ്റ് ഫ്‌ളാറ്റില്‍ താമസിക്കുന്ന മറിയാമ്മ സെബാസ്റ്റ്യന്‍(59),മകള്‍ അനിത ടി ജോസഫ്(29) എന്നിവരെയാണ് ചേരാനെല്ലൂര്‍ പോലിസ് അറസ്റ്റു ചെയ്തത്.  പെരുമ്പാവൂര്‍ രായമംഗലം സ്വദേശി പ്രവീണ്‍ മന്മഥന്‍റെ  മകളുടെ ചികില്‍സയ്ക്കായി ചാരിറ്റി പ്രവര്‍ത്തകനായ ഫറൂഖ് ചെറുപ്പുളശേരി മുഖേന സമൂഹ മാധ്യമങ്ങളില്‍ സഹായം അഭ്യര്‍ഥിച്ച് പോസ്റ്റ് ഇടുകയും സഹായങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു.

കുട്ടിയുടെ ചികില്‍സ തുടരവെ ഈ മാസം ഏഴിന് പ്രവീണിന്റെ പരിചയക്കാനായ ഡോക്ടറാണ്   മകളുടെ ഫോട്ടോയും  അക്കൗണ്ട് നമ്പറും ഗൂഗിള്‍ പേ നമ്പറും ഫെയ്‌സ്ബുക്കില്‍ കണ്ടതായി വിവരം നല്‍കിയത്.

തുടര്‍ന്ന് പ്രവീണ്‍ ചേരാനെല്ലൂര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പോലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ തങ്ങളുടെ അക്കൗണ്ട് നമ്പർ ചേര്‍ത്ത് ഇതിലൂടെ ലഭിച്ച ഏകദേശം ഒരു ലക്ഷം രൂപയോളം പിന്‍വലിച്ച് സുഖജീവിത നയിക്കുകയാണെന്ന് കണ്ടെത്തി.

അറസ്റ്റിലായ പ്രതികളെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.

Latest News