എതോപ്യ, യു.എ.ഇ അടക്കം നാലു രാജ്യങ്ങള്‍ക്ക്കൂടി സൗദിയില്‍ വിലക്ക്

ജിദ്ദ- എതോപ്യ, യു.എ.ഇ അടക്കം നാലു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് പ്രവേശനം വിലക്കി. ഇവിടങ്ങളിലേക്ക് സൗദി പൗരന്മാര്‍ യാത്ര ചെയ്യുന്നതും തടഞ്ഞു. വിയറ്റ്‌നാം, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ് മറ്റ് രണ്ട് രാജ്യങ്ങള്‍. ഇവിടങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യയിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിലേക്ക് പോകാന്‍ സൗദി പൗരന്മാര്‍ പ്രത്യേക അനുമതി വാങ്ങണം.

കോവിഡ് വ്യാപനം കടുക്കുന്നതും ജനിതക മാറ്റം വന്ന വൈറസിന്റെ സാന്നിധ്യവുമാണ് തീരുമാനത്തിന് കാരണം. മലയാളികളടക്കമുള്ള നൂറുകണക്കിന് പ്രവാസികള്‍ സൗദിയിലേക്ക് വരാന്‍ ഉപയോഗിച്ച മാര്‍ഗമാണ് എതോപ്യ വഴിയുള്ള യാത്ര. അതും മുടങ്ങുകയാണ്.

നേരിട്ടോ അല്ലാതെയോ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാര്‍ക്ക് സൗദി ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. സൗദി പൗരന്മാരല്ലാത്തവര്‍ ഈ രാജ്യങ്ങള്‍ക്ക് പുറത്ത് 14 ദിവസം താമസിച്ച ശേഷം മാത്രമേ ഉപാധികളോടെ സൗദിയിലേക്ക് പ്രവേശനം അനുവദിക്കൂ. നേരത്തെ വിലക്കുളള ഒമ്പത് രാജ്യങ്ങളില്‍നിന്നുള്ളവരുടെ വിലക്ക് തുടരുകയും ചെയ്യും.

യാത്ര വിലക്കിയിട്ടുള്ള രാജ്യങ്ങളുമായുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കും. ഹോട്ടല്‍ ക്വാറന്റൈന്‍ വ്യവസ്ഥ നടപ്പാക്കുകയും ചെയ്യും.
ഇപ്പോള്‍ ഈ നാല് രാജ്യങ്ങളിലുള്ള പൗരന്മാര്‍ക്ക് ഞായറാഴ്ച രാത്രി 11 നകം രാജ്യത്ത് പ്രവേശിക്കാം. വിമാന വിലക്കും ഇതേ സമയത്ത് നിലവില്‍ വരും.

Latest News