Sorry, you need to enable JavaScript to visit this website.

എൻഡോസൾഫാൻ ദുരിത ബാധിതരോടുള്ള  വഞ്ചന അവസാനിപ്പിക്കണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം- വിവിധ സന്ദർഭങ്ങളിലായി നൽകിയ ഉറപ്പുകളെ കാറ്റിൽപറത്തി കൊണ്ട് എൻഡോസൾഫാൻ ദുരിതബാധിതരോട് കേരള സർക്കാർ തുടരുന്ന വഞ്ചന അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ദുരിതജീവതം നയിക്കുന്ന ഇരകളെ വീണ്ടും തെരുവിൽ ഇറക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. മതിയായ ചികിത്സ ജില്ലയിൽ തന്നെ ഉറപ്പു വരുത്തുക, ദുരിതബാധിതരെ കണ്ടെത്തുന്നതിനായി പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ പോലും അധികൃതർ നിഷേധിക്കുകയാണ്. 2017 ലെ സുപ്രീം കോടതി വിധി പ്രകാരം 3717 പേർക്കു ലഭിക്കേണ്ട 5 ലക്ഷവും 1568 പേർക്ക് ലഭിക്കേണ്ട 2 ലക്ഷവും ഉടൻ നൽകാൻ സർക്കാർ തയാറാകണം.
2019 ൽ മുഖ്യമന്ത്രിയുമായി നേരിട്ട് തീരുമാനത്തിലെത്തിയ കരാറുകളിൽ പോലും തികഞ്ഞ അലംഭാവമാണ് അധികൃതർ സ്വീകരിക്കുന്നത്. കോർപറേറ്റുകളും സർക്കാറും ചേർന്ന് നടത്തുന്ന ഒത്തുകളിയുടെ ഭാഗമായാണ് പല പദ്ധതികളും അട്ടിമറിക്കപ്പെടുന്നത്. വിദഗ്ധ ചികിത്സ ആവശ്യമായ ദുരിതബാധിതർക്ക് പോലും കോവിഡ് കാലത്ത് ആശുപത്രികളിലെത്താൻ സംവിധാനങ്ങളില്ല എന്നത് ഗുരുതരമായി കാണേണ്ടതാണ്. തെരഞ്ഞെടുപ്പ് സമയത്ത് കൃത്യമായി വിതരണം ചെയ്തിരുന്ന പെൻഷൻ കഴിഞ്ഞ രണ്ടു മാസമായി സർക്കാർ നിഷേധിച്ചിരിക്കുകയാണ്. എൻഡോസൾഫാൻ ദുരിതബാധിതരോട് സർക്കാർ നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News