കണ്ടത് മനോഹരം, കാണാത്തതു അതിമനോഹരം എന്ന് പറയാറില്ലേ. യാത്രകൾ ഇഷ്ടപ്പെടാത്ത, പുതിയ സ്ഥലങ്ങൾ കാണാനും ആസ്വദിക്കാനും താൽപര്യമില്ലാത്തവരായി ആരാണുണ്ടാവുക.
എന്നാൽ ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷനിലെ ആംബുലൻസ് സൂപ്പർവൈസർ സാബിത് പാമ്പാടി വ്യത്യസ്തമായ യാത്രകളുടെ തോഴനാണ്. വൈവിധ്യമാർന്ന യാത്രകളിലൂടെ ജീവിതം ഹൃദ്യമാക്കുന്ന ഈ ചെറുപ്പക്കാരൻ യാത്രയിൽ ലഭിക്കുന്ന അറിവുകളും അനുഭവങ്ങളും പങ്കുവെച്ചും യാത്രയുടെ സാമൂഹ്യ പ്രാധാന്യം അടയാളപ്പെടുത്തുന്നുണ്ട്. മനുഷ്യ നാഗരിക ചരിത്രത്തിലെ സുപ്രധാനമായ നാഴികക്കല്ലായ യാത്ര അറിവിന്റെയും തിരിച്ചറിവിന്റെയും പുതിയ വാതായനങ്ങളാണ് നമുക്ക് മുന്നിൽ തുറന്നു വെക്കുന്നത്.
യാത്രകൾ, അതെന്റെ സിരകളിലെ ആവേശമാണ്. പുതിയ മനുഷ്യർ, പ്രകൃതി, വ്യത്യസ്ത സംസ്‌കാരം തുടങ്ങി അറിവിന്റെ വാതായനയങ്ങൾ തുറക്കുന്നു ഓരോ യാത്രയും. മനസ്സിനെ ശുദ്ധീകരിച്ച് നിർമലമാകുന്ന യാത്രകൾ. സത്യത്തിൽ പുനർജനിയാണ് ഓരോ യാത്രയും.
മനുഷ്യരേയും പ്രകൃതിയേയും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളേയുമൊക്കെ മനസ്സിലാക്കാനും അടുത്തറിയാനുമുള്ള ശ്രമങ്ങളും യാത്രയുടെ ഭാഗമാണ്. കൗതുകവും പുതുമയുമുള്ള സാഹസിക യാത്രകളാണ് സാബിതിന് ഏറെ പ്രിയം. മരുഭൂമിയിലൂടെയും കടലിലൂടെയും മാത്രമല്ല മനോഹരമായ ആകാശ യാത്രകളും സാബിത്തിന്റെ ഇഷ്ട വിനോദങ്ങളാണ്.
വിസ്മയങ്ങളുടെ കലവറയാണ് കടലുകൾ. കടലിനടിയിലെ വിശാലമായ ലോകം കൗതുകകരമാണ്. ഒരു പക്ഷേ കരയിലുള്ളതിലുമധികം ജീവികളും സംവിധാനങ്ങളുമൊക്കെയുള്ള വലിയൊരു ലോകമാണ് കടലിനുള്ളിലുള്ളത്. കടലിനടിയിലേക്കുള്ള യാത്ര ആവേശകരവും പുതുമ നിറഞ്ഞതുമാണ്. പവിഴപ്പുറ്റുകളും കടൽ ജീവികളുമൊക്കെ ഹൃദ്യമാക്കുന്ന സ്‌ക്യൂബാ ഡൈവിംഗ് സാബിത്തിന് വലിയ ഹരമാണ്. ഖത്തറിൽ നിന്നും പല പ്രാവശ്യം കടലിനുള്ളിലേക്ക് യാത്ര നടത്തിയ സാബിത് അതിനെക്കുറിച്ച് സംസാരിക്കുമ്പോൾ വാചാലനാകും. കടലിനടിയിൽ വിസ്മയമൊരുക്കുന്നതിന് ജി.എം.സി, കാർ, ജീപ്പ് തുടങ്ങിയ വിവിധ തരം വാഹനങ്ങൾ അധികൃതർ സംവിധാനിച്ചിട്ടുണ്ട്. കടലിന്റെ ആഴങ്ങളിൽ കാഴ്ചയുടെ പൂരമൊരുക്കുന്ന പശ്ചാത്തലമാണ് ഈ വാഹന വ്യൂഹങ്ങൾ. എന്നാൽ പ്രകൃതിപരമായ നിരവധി ജന്തുജാലങ്ങളും സംവിധാനങ്ങളുമാണ് കടലിനടിയിൽ നമ്മെ അദ്ഭുതപ്പെടുത്തുക.
സുരക്ഷ കണക്കിലെടുത്ത് പലപ്പോഴും രണ്ട് പേർ ഒരുമിച്ചാണ് കടലിനടിയിലേക്ക് പോവുക. പരസ്പരം ആംഗ്യങ്ങളിലൂടെയാണ് കടലിനടിയിൽ ആശയ വിനിമയം നടത്തുക. ആകാശ യാത്രകളാണ് കൊതിപ്പിക്കുന്ന മറ്റൊരു യാത്ര. മെക്രോ ലൈറ്റ് ഫ്‌ളൈറ്റിൽ ദോഹ മുഴുവൻ ചുറ്റിക്കറങ്ങിയ സാബിത് ഹോട്ട് എയർ ബലൂണിലും ആകാശ സഞ്ചാരം ആസ്വദിച്ചിട്ടുണ്ട്. പാര ട്രക്കിംഗ്, പാര ഗ്‌ളൈഡിംഗ്, പാര മോട്ടോർ തുടങ്ങിയ സാഹസിക യാത്രകളും സാബിത്തിന്റെ ഇഷ്ട വിനോദങ്ങൾ തന്നെ.
മരുഭൂമിയിലെ മനോഹരമായ യാത്രകളിലും കമ്പക്കാരനായ സാബിത് നൂതനമായ അനുഭവങ്ങളുടെ കൗതുകങ്ങൾ തേടിയാണ് ജീവിതം ധന്യമാക്കുന്നത്. ഡസേർട് ഡ്രൈവ്, ഡെസേർട് ക്യാമ്പിംഗ്, കയാക്കിംഗ്, മോട്ടോർ സ്‌പോർട്‌സ് എന്നിവയിലും പുതിയ പരീക്ഷണങ്ങളാണ് സാബിത് നടത്തുന്നത്. യാത്രകൾ ജീവിതത്തിലെ ഏറ്റവും ഹൃദ്യമായ അനുഭവമാണ്. ആരോഗ്യവും സൗകര്യവുമുളളപ്പോൾ അത് ആസ്വദിക്കുവാൻ മറക്കാതിരിക്കുക. ജീവിതത്തിൽ എല്ലാം നേടിയതിന് ശേഷം യാത്രയും ആസ്വാദനവുമാകാം എന്നുവെച്ചാൽ പലപ്പോഴും അത് നടന്നെന്നു വരില്ല. അതിനാൽ ഒന്നും പിന്നേക്ക് മാറ്റിവെക്കാതെ ജീവിതം ആസാദ്യകരമാക്കണമെന്നാണ് സാബിത് പറയുന്നത്.
മലപ്പുറം ജില്ലയിൽ മഞ്ചേരിക്കടുത്ത് കാരക്കുന്ന് സ്വദേശിയായ സാബിത്തിന്റെ ജീവിതവും കരിയറുമൊക്കെ രസകരമായ പല ടേണിംഗുകളിലൂടെയാണ് രൂപപ്പെട്ടത്. അയൽവാസിയായ ഫിറോസ് ഫാർമസിസ്റ്റായിരുന്നു. പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അവൻ ജോലി ചെയ്യുന്ന ഫാർമസിയിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചു. മഞ്ചേരി മലബാർ ഹോസ്പിറ്റലിൽ താൽക്കാലികമായി ജോലിക്ക് നിന്നപ്പോൾ കണ്ട് പരിചയപ്പെട്ട വിപിൻ എന്ന നഴ്‌സാണ് സാബിത്തിന്റെ കരിയറിൽ ട്വിസ്റ്റിന് കാരണമായത്. വിപിന്റെ മേശപ്പുറത്തിരുന്ന സിസ്റ്റർ നാൻസിയുടെ നഴ്‌സിംഗ് പുസ്തകങ്ങൾ സ്ഥിരമായി മറിച്ചുനോക്കുമായിരുന്ന സാബിത്തിനോട് നഴ്‌സിംഗ് പഠിക്കാൻ താൽപര്യമുണ്ടോ എന്നന്വേഷിച്ചത് വിപിനാണ്. അങ്ങനെയാണ് ബംഗഌരിൽ നഴ്‌സിംഗ് പഠനത്തിന് പോകുന്നത്. നഴ്‌സിംഗിൽ ബിരുദമെടുത്ത സാബിത്തിന് മുന്നിൽ നിരവധി അവസരങ്ങളാണ് തുറന്നത്. മലബാർ ഹോസ്പിറ്റലിലും ബാംഗഌരിലുമൊക്കെ ജോലി ചെയ്തു. ദൽഹി മാക്‌സ് ഹോസ്പിറ്റലിൽ ഇന്റർവ്യൂവിന് പോയപ്പോൾ ഇംഗഌഷ് ആശയവിനിമയത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. ടൈംസ് ജോബ്, മോൺസ്റ്റർ തുടങ്ങിയ തൊഴിൽ പഌറ്റ്‌ഫോമുകളിൽ രജിസ്റ്റർ ചെയ്തു. ഒരു വർഷത്തോളം ഈ ഏജൻസികളിൽ നിന്നും വന്ന ഫോണുകൾ അറ്റന്റ് ചെയ്താണ് സ്‌പോക്കൺ ഇംഗഌഷ് മെച്ചപ്പെടുത്തിയത് എന്നു സാബിത് പറയുമ്പോൾ ജീവിതത്തിലെ ഓരോ പടവുകളും പഠിക്കാനും ഉയരാനുമുള്ള ചവിട്ടുപടികളാക്കണമെന്ന സുപ്രധാനമായ സന്ദേശമാണ് അടയാളപ്പെടുത്തുന്നത്.
2012 ൽ കൂട്ടുകാരനായ ലത്തീഫ് വയനാട് ചെന്നൈയിൽ നടക്കുന്ന ഒരു ഇന്റർവ്യൂവിനെക്കുറിച്ച് പറയുകയും കൂടെ വരുന്നോ എന്ന് ചോദിക്കുകയും ചെയ്തതാണ് ഖത്തറിലേക്കുള്ള വഴി തുറന്നത്. ഹമദ് മെഡിക്കൽ കോർപറേഷനിലേക്കുള്ളേ ഇന്റർവ്യൂ ആയിരുന്നു അത്. സാബിത് നേരത്തെ അപേക്ഷ കൊടുത്തിരുന്നു. എന്നാൽ ചെന്നൈയിലെത്തിയപ്പോഴാണ് രണ്ട് പേർക്കും ഒരേ ഇന്റർവ്യൂവാണെന്ന കാര്യം മനസ്സിലാക്കുന്നത്. 2012 ബാച്ചിൽ ഇരുവരും ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ ജീവനക്കാരാവുകയും ചെയ്തു.
തന്റെ മിക്ക യാത്രകളും റെക്കോർഡ് ചെയ്യാറുള്ള സാബിത് എക്‌സ്പാറ്റ് ഐ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ അനുഭവങ്ങൾ പങ്കുവെക്കാറുണ്ട്.
മീൻ പിടിക്കലും കടൽ സവാരിയും ഹോബിയാക്കിയ ഖത്തറിലെ മലയാളി സംഘത്തിലെ അംഗമായതോടെ സാബിത്തിന്റെ ഹോബിയുടെ വ്യാപ്തി വളർന്ന് പന്തലിക്കുകയായിരുന്നു. ദോഹ ഇൻസ്റ്റിറ്റിയൂട്ടിലെ ഐ.ടി ജീവനക്കാരനായ ചെങ്ങന്നൂർ സ്വദേശി സിജോ, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ടൈറ്റസ് ജോൺ, ഒറിക്‌സ് ജി.ടി.എല്ലിൽ നിന്നും വിരമിച്ച് ഓയിൽ ഫീൽഡ് സപ്‌ളൈസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സേഫ് ഗാർഡ് ട്രേഡിംഗ് ആന്റ് കോൺട്രാക്ടിംഗ് എന്ന സ്ഥാപനം നടത്തുന്ന വി.ജെ.ആന്റണി എന്നിവരോടൊപ്പം സാബിത്തും കൂടി ചേർന്നുള്ള നാലംഗ സംഘം മരുഭൂമിയിലൂടെയുള്ള യാത്രയോടൊപ്പം മീൻ പിടിക്കലിന്റെയും കടൽ യാത്രയുടെയും പുതുമകൾ പരീക്ഷിക്കുന്നത്. ഇവർ പങ്കുവെക്കുന്ന പ്രവാസ ജീവിതത്തിന്റെ വരണ്ട നിമിഷങ്ങളെ എങ്ങനെ ആകർഷകമാക്കാമെന്നതിന്റെ പുതിയ മാതൃകകൾ ഏവർക്കും പരീക്ഷിച്ചുനോക്കാവുന്നതാണ് .
ഒഴിവ് സമയം ഷോപ്പിംഗ് മാളുകളിൽ കറങ്ങിയും കംപ്യൂട്ടർ മൊബൈൽ ഗെയിമുകളിൽ മുഴുകിയും കഴിക്കുന്ന സാധാരണ പ്രവാസികളിൽ നിന്നും മാറി, മരുഭൂമിയും കടലുമടങ്ങുന്ന വിസ്മയ ലോകത്ത് പുതുമകൾ കണ്ടെത്തി ജീവിതം മനോഹരമാക്കുന്ന ഈ മലയാളി സംഘം ഇതിനകം തന്നെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ഫേസ്ബുക്ക്, വാട്‌സ് കൂട്ടായ്മകളിലൂടെ രൂപപ്പെട്ട സൗഹൃദം മീൻ പിടിക്കുന്നതിലും കടൽ യാത്രകളിലും മാത്രമല്ല, മനുഷ്യ സ്‌നേഹത്തിന്റെയും സേവന പ്രവർത്തനങ്ങളുടെയും രംഗത്തും ഉയർത്തിപ്പിടിച്ചാണ് ഈ കൂട്ടായ്മ മുന്നോട്ടു പോകുന്നത്.
ഈയിടെ വകറ കടലിൽ കുടുങ്ങിയ വിദേശികളെ രക്ഷപ്പെടുത്തി ഈ കൂട്ടായ്മ ഏറെ ജനശ്രദ്ധ നേടിയിരുന്നു. മരുഭൂമിയിലെ രക്ഷകൻ എന്ന പേരിലാണ് സിജോ കൂട്ടുകാർക്കിടയിൽ അറിയപ്പെടാറുള്ളത്. പല പ്രാവശ്യം ഡെസേർട്ട് സഫാരിക്കിടെ വണ്ടി കുടുങ്ങിയപ്പോൾ രക്ഷകനായെത്തിയത് മാത്രമല്ല, ജീവിതത്തിലെ ഓരോ മുഹൂർത്തങ്ങളിലും രക്ഷകന്റെ റോളാണ് സിജോ ഭംഗിയായി കൈകാര്യം ചെയ്യാറുള്ളത്.
ഒരിക്കൽ കടലിൽ മൽസ്യം പിടിക്കുന്നതിനിടെ ഏട്ടയുടെ കുത്ത് കൊണ്ട് ഒരു കൂട്ടകാരൻ പുളഞ്ഞപ്പോഴും മനഃസാന്നിധ്യത്തോടെ ബോട്ട് നിയന്ത്രിച്ച് ആ കൂട്ടുകാരനെ വകറ ആശുപത്രിയിലെത്തിച്ച് പരിചരിച്ചതിനെക്കുറിച്ച് ആ കൂട്ടുകാരൻ ഫേസ്ബുക്കിൽ കുറിച്ച വരികൾ ഹൃദയത്തിൽ തട്ടുന്നതാണ്. വണ്ടി ഭ്രാന്തന്മാർ എന്ന കൂട്ടായ്മയുടെ അംഗമാണ് സിജോ. ലുസൈലിൽ ബൈക്ക് റൈഡിംഗിൽ നിന്നുമാരംഭിച്ച സിജോയുടെ വണ്ടി ഭ്രാന്ത് ഇപ്പോഴും തുടരുകയാണ്.
ഈ സംഘത്തിലെ ഓരോരുത്തരും സേവന രംഗത്ത് മാതൃകയാണ്. കോവിഡ് ചികിൽസാ രംഗത്ത് മികച്ച സേവനം കാഴ്ച വെച്ചാണ് ടൈറ്റസ് ജോൺ ഭൂമിയിലെ വിളക്കേന്തിയ മാലാഖയുടെ നിയോഗം നിറവേറ്റുന്നത്. എറണാകുളത്തുകാരനായ വി.ജെ. ആന്റണി 1987 മുതൽ ഖത്തർ പ്രവാസിയാണ്. സിനിമാ നടനും സംവിധായകനുമായ ലാലിന്റെ സഹപാഠിയാണ് ആന്റണി. നാട്ടിൽ നിന്നു തന്നെ ചൂണ്ടയിടൽ ഹോബിയുണ്ട്.
ഖത്തറിലെത്തിയ ശേഷം എങ്ങനെ ഈ ഹോബി തുടരും എന്നന്വേഷിച്ചെങ്കിലും കുറെ കാലം ഒരു വിവരവും കിട്ടിയില്ല. 1997 ൽ സ്വന്തമായി ചൂണ്ട വാങ്ങിച്ച് മിസഈദിൽ പോയി പരീക്ഷണം നടത്തിയെങ്കിലും വിജയിച്ചില്ല. ആയിടക്കാണ് റാസ്ലഫ്ഫാൻ പ്രോജക്ടിൽ ചേർന്നത്. ഒരു ദിവസം പുനെക്കാരനായ ഹാരിസ് ഭായ് ഫഌറ്റിൽ വന്ന സമയത്ത് ചൂണ്ടയും മറ്റു സാമഗ്രികളും കണ്ടതാണ് വഴിത്തിരിവായത്. ചൂണ്ടയിടാൻ താൽപര്യമുണ്ടോ എന്നന്വേഷിച്ചപ്പോൾ നല്ല താൽപര്യമുണ്ട്, പക്ഷേ ചൂണ്ടയിടാനറിയില്ല എന്നു പറഞ്ഞപ്പോൾ അദ്ദേഹം കൂടെ കൂട്ടി. ആ അർഥത്തിൽ, ഖത്തറിൽ ചൂണ്ടയിടുന്നതിലെ ആദ്യ ഗുരു ഹാരിസ് ഭായ് ആണ്. ചെമ്മീൻ, കൂന്തൾ എന്നിവ ഇരകോർത്ത് അദ്ദേഹത്തോടൊപ്പം ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ മീൻ പിടിച്ചിട്ടുണ്ട്.
ഒരിക്കൽ കോർണിഷിൽ മ്യൂസിയത്തിന്റെ എതിർവശത്ത് ചൂണ്ടയിട്ടുകൊണ്ടിരിക്കേ തൃശൂർക്കാരനായ അബ്ദുറഹിമാൻ എന്ന ഒരു ചെറുപ്പക്കാരനുമായി പരിചയപ്പെട്ടു. മീൻ പിടിക്കലിന്റെ പുതിയ ടെക്‌നിക്കുകളും ടെക്‌നോളജിയുമൊക്കെ പഠിപ്പിച്ചത് അദ്ദേഹമാണ്. വലിയ മൽസ്യം കിട്ടണമെങ്കിൽ ടെക്‌നോളജി മാറ്റണമെന്ന് പറഞ്ഞു തന്നത് അദ്ദേഹമാണ്. അദ്ദേഹത്തോടൊപ്പമാണ് ആദ്യമായി മിസഈദനപ്പുറമുള്ള ഇൻലാന്റ് സീയിൽ പോയതും ബറാകുട പോലുള്ള വലിയ മൽസ്യങ്ങളെ പിടിച്ചതും.
മീൻ പിടിക്കുന്നതിലെ അമിത താൽപര്യം കാരണം ജോലി മാറി മൽസ്യ ബന്ധന ബോട്ടിന്റെ ഡ്രൈവറായി അബ്ദുറഹിമാൻ. അബ്ദുറഹിമാനോടൊപ്പം പല തവണ ഈ സംഘം മീൻ പിടിക്കാൻ പോയിട്ടുണ്ട്. വകറയിൽ ഏതാനും കൂട്ടുകാർ ചേർന്ന് ബോട്ട് വാങ്ങിയ വിവരം അബ്ദുറഹിമാൻ പറഞ്ഞതോടെ തങ്ങൾക്കും ഒരു ബോട്ട് സ്വന്തമാക്കണമെന്ന ആഗ്രഹം കലശലായി. അങ്ങനെയാണ് ജാംഗോ സ്വന്തമാക്കിയത്. ഏറെ സന്തോഷത്തോടെ സൗഹൃദവും വിനോദവും ആഘോഷമാക്കിയാണ് ജീവിതം മനോഹരമാക്കുന്നത്.
ജോലിയുടേയും ജീവിതത്തിന്റേയും സമ്മർദങ്ങൾ ലഘൂകരിക്കുവാൻ ഏറ്റവും അനുയോജ്യമായ വിനോദമാണ് മീൻ പിടിക്കൽ. മീനുകളുടെ ലോകം വിശാലമാണ്. ഓരോ സ്വഭാവവും രുചിയും വലിപ്പവുമുള്ള മീനുകൾ വ്യത്യസ്ത സ്ഥലങ്ങളിലാണുണ്ടാവുക.
മിക്കവാറും വാരാന്ത്യങ്ങളിലാണ് സംഘം മീൻ പിടിക്കുവാൻ പോകാറുള്ളത്. കിട്ടുന്ന മീൻ കൂട്ടുകാർക്ക് നൽകുന്നതിലും സംഘം സന്തോഷം കണ്ടെത്തുന്നു. ചൂണ്ടൽ ഉപയോഗിച്ചാണ് സാധാരണ മീൻ പിടിക്കുക. പലപ്പോഴും ഭീമൻ മീനുകൾ ചൂണ്ടലിൽ കുടുങ്ങിയ അനുഭവങ്ങളുണ്ട്. ക്വീൻ ഫിഷ്, കിംഗ് ഫിഷ്, ബറാക്കുഡ, ശേരി, ഹമൂർ തുടങ്ങിയ മീനുകളാണ് അധികവും ലഭിക്കാറുള്ളത്.
ദോഹയിൽ നിന്നും ഏകദേശം 40 കിലോമീറ്റർ സഞ്ചരിച്ച് മിസഈദിനപ്പുറമുള്ള ഇൻലാൻഡ് സീയിലാണ് മിക്കവാറും മീൻ പിടിക്കുവാൻ പോകാറുള്ളത്.
മീൻ പിടിക്കാനല്ലാതെയും സംഘം കടൽ യാത്ര നടത്താറുണ്ട്. അവാച്യമായ അനുഭൂതി പകരുന്ന കടൽ യാത്രകളിൽ സ്വയം മറന്നു വ്യാപൃതരാകുമ്പോൾ വല്ലാത്തൊരു ഊർജമാണ് മനസ്സിനും ശരീരത്തിനും ലഭിക്കുന്നത്.
ദോഹയിൽ നിന്നും 12 കിലോമീറ്റർ ദൂരമുള്ള സഫ്‌ലിയ ദ്വീപിലേക്കുള്ള യാത്ര ഏറെ ഹൃദ്യമായിരുന്നുവെന്ന് സിജോ പറഞ്ഞു. ഏകദേശം രണ്ട് കിലോമീറ്റർ ചുറ്റളവുള്ള ഈ ദ്വീപിൽ ടൂറിസ്റ്റുകൾക്കായി പ്രത്യേകം കുടിലുകൾ തയാറാക്കിയിട്ടുണ്ട്. വലിയ ആഴമില്ലാത്ത കടലായതിനാൽ കടലിലിറങ്ങാനും നീന്താനുമൊക്കെ അവസരമുണ്ടാകും. അതിരാവിലെയാണ് ഈ ദ്വീപ് സന്ദർശിക്കാൻ പറ്റിയ ഏറ്റവും അനുയോജ്യമായ സമയം.
കോർണിഷിൽ നിന്നും സഫ്‌ലിയ ദ്വീപിലേക്ക് ബോട്ട് സർവീസുണ്ട്. പല കമ്പനികളും സഫ്‌ലിയ ദ്വീപിലേക്ക് വിനോദ യാത്രകൾ സംഘടിപ്പിക്കാറുണ്ട്. സ്വന്തമായി ബോട്ടുള്ളവർക്ക് അങ്ങനെയും എത്താം. ഏകദേശം 30 മിനിറ്റാണ് യാത്രാ ദൈർഘ്യം.
കയാക്കിംഗാണ് സംഘത്തിന്റെ മറ്റൊരു ഹോബി. അൽ ഖോറിനടുത്ത് ദകീറയിലെ മാംഗ്രോവിന്റെ ഇടയിലൂടെയുള്ള കയാകിംഗ് ഏറെ സുന്ദരമാണ്. വൈകുന്നേരങ്ങളാണ് കയാകിംഗിന് നല്ലത്.
ഖത്തർ നാഷനൽ മ്യൂസിയം ഡെസേർട് റോസിന്റെ ആകൃതിയിലാണ് നിർമിച്ചിരിക്കുന്നതെന്നറിഞ്ഞ അന്നു മുതൽ മനസ്സിലുള്ള ആഗ്രഹമാണ് മരുഭൂമിയിൽ നിന്നും ഈ അമൂല്യ നിധി കാണണമെന്നത്. അങ്ങനെയാണ് ദോഹയിൽ നിന്നും 100 കിലോമീറ്ററിലേറെ സഞ്ചരിച്ച് ദുഖാനും പിന്നിട്ട മരുഭൂമിയിൽ ഡെസേർട് റോസും തേടി സംഘമെത്തിയത്. നൂറ്റാണ്ടുകൾ പഴക്കമുണ്ടായേക്കാവുന്ന രൂപാന്തരം സംഭവിച്ച ഡെസേർട്ട് റോസ് കണ്ടെത്തിയാണ് സംഘം തിരിച്ചു പോന്നത്. ഖത്തർ സാൾട്ടിഫിൻസ് എന്ന ഫേസ്ബുക്ക് പേജ് വഴിയും വാട്‌സ് ആപ് ഗ്രൂപ്പുകളിലൂടെയുമാണ് സംഘം അവരുടെ മീൻ പിടിക്കൽ അനുഭവങ്ങൾ പങ്കുവെക്കാറുളള്ളത്.