കോണ്‍ഗ്രസില്ലാത്ത മുന്നണിക്ക് ബിജെപിയെ നേരിടാൻ കഴിയില്ല- ശരദ് പവാര്‍

മുംബൈ- ബിജെപിയെ നേരിടാനുള്ള ഏത് ബദല്‍ മുന്നണി ഉണ്ടാക്കിയാലും കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്താനാവില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. 'രാഷ്ട്രീയ മഞ്ച് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സഖ്യം ചര്‍ച്ചയായിട്ടില്ല. അതേസമയം ഒരു ബദല്‍ മുന്നണി ഉണ്ടാക്കുകയാണെങ്കില്‍ അത് കോണ്‍ഗ്രസിനെ കൂടി ചേര്‍ത്തുകൊണ്ട് മാത്രമായിരിക്കും. കോണ്‍ഗ്രസിനെ പോലൊരു ശക്തി നമുക്കാവശ്യമാണ്. ആ യോഗത്തിലും ഞാന്‍ ഈ കാര്യം പറഞ്ഞിരുന്നു'-ശരദ് പവാര്‍ പറഞ്ഞു. പവാറിന്റെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ ഒരു യോഗം രണ്ടു ദിവസം മുമ്പ് നടന്നിരുന്നു. 

2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പവാറിന്റെ മൂന്നാം മുന്നണി ശ്രമമായി ഇത് വിലയിരുത്തപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് പവാറിന്റെ പ്രസ്താവന. ഏതു മുന്നണി ആയാലും കൂട്ടായ നേതൃത്വമാണ് ആവശ്യമെന്നും പവാര്‍ പറഞ്ഞു. പുതിയ മുന്നണിയെ നയിക്കുമോ എന്ന  ചോദ്യത്തിന് ശരത് പവാര്‍ ഇത് പലതവണ ശ്രമിച്ചതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കഴിഞ്ഞ ഏതാനും ആഴ്ചയ്ക്കിടെ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി പവാര്‍ മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയതും വലിയ വാര്‍ത്തയായിരുന്നു. പ്രശാന്തുമായുള്ള ആദ്യ രണ്ട് കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പവാര്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തത്. ഈ യോഗം കഴിഞ്ഞ് തൊട്ടടുത്ത ദിവസം വീണ്ടും പ്രശാന്ത് കിഷോര്‍ പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് ഒഴികെ ഏട്ടു പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും നിയമജ്ഞരും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.
 

Latest News