റിയാദ്- ഇറാൻ ആണവ കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസിയും യു.എൻ സംഘവും പരിശോധനകൾ നടത്തണമെന്ന് സൗദി വിദേശമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ ജനറൽ റഫായേൽ ഗ്രോസ്സിയുമായി വിയന്നയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലും ചർച്ചയിലുമാണ് ഇറാൻ ആണവ കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസി പരിശോധനകൾ നടത്തണമെന്ന ആവശ്യം സൗദി വിദേശ മന്ത്രി ഉന്നയിച്ചത്.
ഇറാൻ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസങ്ങൾ, ഇറാനിലെ മുഴുവൻ ആണവ കേന്ദ്രങ്ങളിലും ദ്രുതവും സമഗ്രവുമായ പരിശോധനക്ക് ആവശ്യമായ സംവിധാനം ഏർപ്പെടുത്തൽ, മേഖലയുടെയും ലോകത്തിന്റെയും സുരക്ഷയ്ക്കും സ്ഥിരതക്കും കോട്ടം തട്ടിക്കുകയും അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുകയും ചെയ്യുന്ന ഇറാൻ നയങ്ങൾ തടയൽ എന്നിവയെ കുറിച്ച് ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ ജനറൽ റഫായേൽ ഗ്രോസ്സിയും വിശകലനം ചെയ്തു. ആഗോള തലത്തിൽ സുസ്ഥിര വികസനം കൈവരിക്കാനും വളർച്ചയും പുരോഗതിയും ഉത്തേജിപ്പിക്കാനും അന്താരാഷ്ട്ര ആണവോർജ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം, മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങൾ എന്നിവയും ഇരുവരും വിശകലനം ചെയ്തു. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ അണ്ടർ സെക്രട്ടറിയും യുനൈറ്റഡ് നാഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആന്റ് ക്രൈം എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഗാദ വാലിയുമായും സൗദി വിദേശ മന്ത്രി കഴിഞ്ഞ ദിവസം ചർച്ച നടത്തി. ലോകത്ത് അഴിമതി വിരുദ്ധ പോരാട്ട മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികളുടെ പരസ്പര സഹകരണത്തിനും ഏകോപനത്തിനും ഗ്ലോബ് എന്ന പേരിൽ ആഗോള നെറ്റ്വർക്ക് സ്ഥാപിക്കുന്നതിന് സൗദി അറേബ്യ മുൻകൈയെടുത്ത് പ്രഖ്യാപിച്ച റിയാദ് പദ്ധതിയെ കുറിച്ച് കൂടിക്കാഴ്ചക്കിടെ ഇരുവരും വിശകലനം ചെയ്തു. അഴിമതി വിരുദ്ധ പോരാട്ടത്തെ കുറിച്ച് വിശകലനം ചെയ്യുന്നതിന് ഈ മാസാദ്യം ചേർന്ന അസാധാരണ യു.എൻ ജനറൽ അസംബ്ലി യോഗത്തിലാണ് റിയാദ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങളിൽ സൗദി അറേബ്യയും ഐക്യരാഷ്ട്ര സഭയും തമ്മിലുള്ള സഹകരണവും ഏകോപനവും കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും ഗാദ വാലിയും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും വിശകലനം ചെയ്തു. ഓസ്ട്രിയയിലെ സൗദി അംബാസഡറും വിയന്ന യു.എൻ സംഘടനകളിലെ സൗദി സ്ഥിരം പ്രതിനിധിയുമായ അബ്ദുല്ല ബിൻ ഖാലിദ് ബിൻ സുൽത്താൻ രാജകുമാരനും കൂടിക്കാഴ്ചകളിലും ചർച്ചകളിലും സംബന്ധിച്ചു.