VIDEO ഉയിഗൂര്‍ മുസ്ലിംകള്‍ നേരിടുന്ന പീഡനം; ഉരുണ്ട് കളിച്ച് ഇംറാന്‍ ഖാന്‍

ഇസ്ലാമാബാദ്-ചൈനയില്‍ ഉയിഗൂര്‍ മുസ്ലിംകള്‍ നേരിടുന്ന പീഡനത്തെ അപലപിക്കാന്‍ തയാറാകാത്ത പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനെ വെള്ളം കുടിപ്പിച്ച് മാധ്യമപ്രവര്‍ത്തകന്‍. അമേരിക്കന്‍ ന്യൂസ് വെബ്‌സൈറ്റ് ആക്‌സിയോസിനു നല്‍കിയ അഭിമുഖത്തിലാണ് ഉയിഗൂര്‍ വിഷയത്തില്‍ ഇംറാന്‍ ഖാന്‍ ഉരുണ്ടുകളിച്ചത്.
അമേരിക്കയിലും യൂറോപ്പിലുമുള്ള ഇസ്ലാം ഭീതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന നിങ്ങള്‍ എന്തുകൊണ്ട് ഉയിഗൂര്‍ മുസ്ലിംകള്‍ നേരിടുന്ന പീഡനത്തില്‍ മൗനം പാലിക്കുന്നുവെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ജോനാഥന്‍ വി സ്വാന്റെ ചോദ്യം. സ്വന്തം രാജ്യത്തും അതിര്‍ത്തിയിലുമുള്ള കാര്യങ്ങളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇംറാന്‍ ഖാന്‍ മറുപടി നല്‍കിയപ്പോള്‍ ഇത് നിങ്ങളുടെ അതിര്‍ത്തിയിലാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഉണര്‍ത്തുന്നു.
ചൈനയില്‍ എന്തു നടക്കുന്നുവെന്ന് തനിക്ക് ഉറപ്പില്ലെന്നായിരുന്നു ഇംറാന്‍ ഖാന്റെ അടുത്ത മറുപടി. ചൈനയുമായുള്ള സംഭാഷണങ്ങളില്‍ മറ്റൊരു ചിത്രമാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. ചൈനയുമായുള്ള വിഷയങ്ങള്‍ രഹസ്യമായാണ് ചര്‍ച്ച ചെയ്യാറുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചൈനയിലെ സിന്‍ജിയാംഗ് പ്രവിശ്യയില്‍ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ ചൈനീസ് അധികൃതര്‍ ആഗോള തലത്തില്‍ വലിയ വിമര്‍ശനമാണ് നേരിടുന്നത്. പത്ത് ലക്ഷത്തിലേറെ ഉയിഗൂര്‍ മുസ്ലിംകളെ ക്യാമ്പുകളില്‍ അടിച്ചിട്ടിരിക്കായണ്. സ്ത്രീകളെ നിര്‍ബന്ധ വന്ധ്യംകരണത്തിനു വിധേയമാക്കുന്നു. പള്ളികള്‍ തകര്‍ത്തുവെന്ന ആരോപണങ്ങളും ചൈന നേരിടുന്നു.
ആരോപണങ്ങള്‍ നിഷേധിക്കുന്ന ചൈന ക്യാമ്പുകള്‍ മത തീവ്രവാദം തടയുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനാണെന്നാണ് വിശദീകരിക്കുന്നത്.
പാക്കിസ്ഥാന്‍ ഏറെ വിഷമകരമായ സാഹചര്യം നേരിട്ടപ്പോള്‍ ചൈനയാണ് അടുത്ത സുഹൃത്തായി ഉണ്ടായിരുന്നതെന്ന് ഇംറാന്‍ ഖാന്‍ പറഞ്ഞു. സഹായത്തിനെത്തിയ ചൈനയെ ആദരവോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

 

Latest News