Sorry, you need to enable JavaScript to visit this website.

ഫലസ്തീനി പ്രതിഷേധക്കാരും ഇസ്രായില്‍ പോലീസും ഏറ്റുമുട്ടി; മൂന്ന് പേര്‍ക്ക് പരിക്ക്

ജറൂസലം- അല്‍ അഖ്‌സ സമുച്ചയത്തില്‍ ജുമുഅക്ക് ശേഷം പ്രതിഷേധ പ്രകടനം നടത്തിയ ഫലസ്തീനികള്‍ക്കുനേരെ ഇസ്രായില്‍ പോലീസ് അതിക്രമം. മൂന്ന് പ്രകടനക്കാര്‍ക്ക് പരിക്കേറ്റു.
ഏപ്രില്‍, മെയ് മാസങ്ങളില്‍ അഖ്‌സ പള്ളിയില്‍ ഇസ്രായില്‍ പോലീസ് പ്രവേശിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് 11 ദിവസം നീണ്ട ഗാസ യുദ്ധത്തിലേക്ക് നയിച്ചത്. നൂറുകണക്കിനു ഫലസ്തീനികളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്.
മിക്ക വെള്ളിയാഴ്ചകളിലും ഫലസ്തീനികള്‍ പ്രകടനം നടത്താറുണ്ടെങ്കിലും ഇന്ന് ഇസ്രായില്‍ പോലീസ് മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിക്കാതെ പുറത്തുവെച്ചാണ് ഫലസ്തീനികളെ നേരിട്ടത്. ഇസ്രായിലില്‍ അധികാരമേറ്റ പുതിയ സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇതെന്ന് കരുതുന്നു.
രണ്ട് ഫലസ്തീനികള്‍ക്ക് റബ്ബര്‍ ബുള്ളറ്റ് പതിച്ചും ഒരാള്‍ക്ക് കല്ലേറിലുമാണ് പരിക്കേറ്റതെന്ന് റെഡ് ക്രസന്റ് എമര്‍ജന്‍സി അറിയിച്ചു.
അഖ്‌സ സമുച്ചയത്തിന്റെ പ്രവേശന കവാടത്തില്‍ നിലയുറപ്പിച്ചിരുന്ന പോലീസുകാര്‍ക്കെതിരെ ഫലസ്തീനി യുവാക്കള്‍ കല്ലെറിഞ്ഞിരുന്നു.
അറബികള്‍ നശിക്കട്ടെ, നിങ്ങളുടെ ഗ്രാമങ്ങള്‍ കത്തിക്കും തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ചൊവ്വാഴ്ച ജൂത വലതുപക്ഷ സംഘടനകള്‍ നടത്തിയ പ്രകടത്തിന്റെ പ്രതികരണായിരുന്നു ഇന്നത്തെ ഫലസ്തീനികളുടെ പ്രതിഷേധം.  

 

Latest News