നീയാരാടാ ധാരാ സിംഗോ, പിണറായി ചോദിച്ചു; ഒറ്റച്ചവിട്ടിന് താഴെ വീഴ്ത്തി- കാമ്പസ് രാഷ്ട്രീയത്തിലെ വീരകഥകളുമായി കെ. സുധാകരന്‍

കണ്ണൂര്‍- ബ്രണ്ണന്‍ കോളജ്  പഠനകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തന അനുഭവങ്ങള്‍ പങ്കുവെച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കോളജിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എ.കെ ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറയുന്നു.

മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് സുധാകരന്‍ കോളജ് രാഷ്ട്രീയത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നത്.

'എസ്.എഫ്.ഐ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച ദിവസമാണ് പിണറായി ബ്രണ്ണനിലെത്തിയത്. ആ സമരം പൊളിക്കാനായിരുന്നു കെ.എസ്.യുവിന്റെ പ്ലാന്‍. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളെ ക്ലാസിലിരുത്തി ക്ലാസെടുക്കുകയായിരുന്നു. ഈ സമയം എ.കെ ബാലന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സംഘടിച്ചു വന്നു. ഞാന്‍ രണ്ടാം നിലയിലെ കോണിപ്പടിയില്‍ നില്‍ക്കുകയായിരുന്നു. ബാലന്‍ ഉള്‍പ്പെടെ എല്ലാവരേയും കെ.എസ്.യുക്കാര്‍ തല്ലിയോടിച്ചു. പരീക്ഷ ഹാളിലായിരുന്ന പിണറായി വിജയന്‍ സഖാക്കളുടെ സഹായത്തിന് ഓടിയെത്തി. രണ്ടാം നിലയിലേക്ക് ഓടിക്കയറിവന്ന പിണറായി നീയേതാടാ ധാരാ സിംഗോ എന്ന് ചോദിച്ചു. ഞാന്‍ കളരി പഠിക്കുന്ന സമയമായിരുന്നു അത്. കോണിപ്പടിക്ക് ഇരുവശവും ഉണ്ടായിരുന്നവര്‍ ആര്‍പ്പു വിളിച്ചു. ഒന്നും ആലോചിച്ചില്ല. ഒറ്റ ചവിട്ട്. വീണുപോയ പിണറായിയെ എന്റെ പിള്ളേര്‍ വളഞ്ഞിട്ടു തല്ലി. പോലീസ് എത്തിയാണ് പിണറായി വിജയനെ എടുത്തുകൊണ്ടു പോയത്.'

ക്യാമ്പസില്‍ എപ്പോഴും കത്തിയുമായി നടക്കുന്ന ഫ്രാന്‍സിസ് എന്ന സഹപാഠിയെക്കുറിച്ചും സുധാകരന്‍ പറയുന്നുണ്ട്. 'ഒരിക്കല്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഫ്രാന്‍സിസ് മര്‍ദ്ദിച്ചു. പിന്നാലെ പിണറായി വിജയന്റെ നേതൃത്വത്തില്‍ സമരം നടന്നു. ഇതിനിടെ പിണറായി, ഫ്രാന്‍സിസിന്റെ അരയിലെ പിച്ചാത്തിയെക്കുറിച്ച് പറഞ്ഞു. പേരാമ്പ്രയില്‍നിന്ന് വന്ന് വിലസി നടക്കുന്ന ഒരു കെ.എസ്.യുക്കാരന്റെ അരയിലൊരു പിച്ചാത്തിയുണ്ടുപോലും -പിണറായി പറഞ്ഞു തുടങ്ങിയതും ഫ്രാന്‍സിസ് ചീടിയെഴുന്നേറ്റ്, മുണ്ട് മടത്തിക്കുത്തി സ്റ്റേജിലെത്തിയതും ഒപ്പം മൈക്കെടുത്ത് പിണറായിയെ ഒറ്റയടി. ഒഴിഞ്ഞു മാറിയില്ലായിരുന്നെങ്കില്‍ പിണറായിയുടെ തല പിളര്‍ന്നുപോകുമായിരുന്നു. പിന്നെ ഞങ്ങളെല്ലാവരുംകൂടി പിണറായിയെയും സംഘത്തെയും അടിച്ചോടിച്ചു. ഇത്തരം അടിയും തിരിച്ചടിയും അന്ന് പതിവാണ്.- സുധാകരന്‍ പറഞ്ഞു.

 

Latest News