ലിഫ്റ്റ് തകര്‍ന്ന് മരണം: ആര്‍.സി.സിയോട് വിശദീകരണം തേടി വനിതാ കമീഷന്‍

തിരുവനന്തപുരം- ആര്‍.സി.സിയില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് യുവതി മരിക്കാനിടയായത് ആര്‍.സി.സിയുടെ അനാസ്ഥ മൂലമെന്ന് സഹോദരി. മരിച്ച നദീറയുടെ സഹോദരി റജീനയാണ് ആര്‍.സി.സിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഒരു ജീവനക്കാരനെ മാത്രം പുറത്താക്കിയത് കൊണ്ട് കാര്യമില്ലെന്നും റജീന പറഞ്ഞു.

നദീറയുടെ ഒന്നേകാല്‍ വയസുള്ള കുഞ്ഞിന് ജീവിക്കാനുള്ള നഷ്ടപരിഹാരം ആര്‍.സി.സി നല്‍കണം. ചികിത്സയില്‍ വീഴ്ചയുണ്ടായി എന്നൊരു പരാതിയില്ല. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഉള്‍പ്പടെ സംഭവത്തില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും റജീന പറഞ്ഞു.

യുവതി മരിച്ച സംഭവത്തില്‍ ആര്‍.സി.സിയോട് വനിത കമ്മിഷന്‍ വിശദീകരണം തേടി. നദീറയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം ആര്‍.സി.സി നല്‍കണമെന്ന് വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു.

പത്തനാപുരം സ്വദേശിനി നദീറ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. മേയ് 15ന് ആര്‍.സി.സിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകര്‍ന്ന് നദീറക്ക് തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റത്. അപായ സൂചന അറിയിപ്പ് നല്‍കാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍നിന്ന് രണ്ട് നില താഴ്ചയിലേക്ക് വീണാണ് യുവതിക്ക് ഗുരുതര പരിക്കേറ്റത്.

വീഴ്ചയില്‍ തലച്ചോറിനും തുടയെല്ലിനും മാരക ക്ഷതമേറ്റിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂറോളജി ഐ.സി.യുവില്‍ ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു.

 

Latest News